പനിയുടെ പിടിയിൽ ആളുകള്, വിട്ടുമാറാതെ ചുമയും ശാരീരിക അസ്വസ്ഥതകളും; വില്ലനായി കാലാവസ്ഥ
Mail This Article
തൊടുപുഴ ∙ വൈറൽ പനിയുടെ പിടിയിൽ ജില്ല. പനി ബാധിച്ചു ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഇന്നലെ ചികിത്സ തേടിയതു 476 പേർ. ഈ മാസം 7,557 പേർ പനി ബാധിച്ചു ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ മാത്രം ചികിത്സ തേടിയെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. 3 പേർക്ക് എലിപ്പനിയും 2 പേർക്കു ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. 17 കുട്ടികൾക്കു തക്കാളിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വയറിളക്കം ബാധിച്ച് 701 പേരും ഈ മാസം ചികിത്സ തേടി. ഇന്നലെ 40 പേർക്കു കോവിഡ് സ്ഥിരീകരിച്ചു.
വിട്ടുമാറാതെ ചുമ
പല ആളുകൾക്കും ദിവസങ്ങളുടെ ഇടവേളകളിൽ പനി ആവർത്തിച്ചു വരുന്നു. ഒരാൾക്ക് പനി വന്നാൽ വീട്ടിലുള്ള എല്ലാവരും പനി ബാധിതരാകുന്ന സാഹചര്യവുമുണ്ട്. കുട്ടികളിലാണ് പനി കൂടുതൽ. പനി മാറിയാലും ചുമയും മറ്റു ശാരീരിക അസ്വസ്ഥതകളും ആഴ്ചകൾ നീണ്ടു നിൽക്കുന്നു. സർക്കാർ – സ്വകാര്യ ആശുപത്രികളിലും പനി ബാധിതരുടെ തിരക്കാണ്.
വില്ലനായി കാലാവസ്ഥ
മാറി വരുന്ന മഴയും വെയിലും വൈറൽ പനിബാധിതരുടെ എണ്ണം കൂട്ടുന്നതായി ആരോഗ്യ വകുപ്പു പറയുന്നു. കോവിഡ് ബാധിതരുടെ എണ്ണവും കൂടുന്നതായാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. എന്നാൽ പരിശോധനകൾ കുറഞ്ഞതു കോവിഡ് ബാധിതരുടെ എണ്ണം കൃത്യമായി കണ്ടെത്താൻ തടസ്സമാകുന്നു.
മാസ്ക് ധരിക്കാം
സാധാരണ വൈറൽ പനി ഭേദമാകാൻ 3– 5 ദിവസം വരെ വേണ്ടിവരാമെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. ഡോക്ടർമാരുടെ നിർദേശ പ്രകാരം മരുന്നു കഴിക്കുന്നതാണ് ഉചിതം. മാസ്ക് ധരിക്കുന്നതു കോവിഡിനൊപ്പം പലതരം രോഗങ്ങളെയും പ്രതിരോധിക്കാൻ സാധിക്കും. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മാസ്ക് താഴ്ത്തരുത്. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ വൃത്തിയാക്കണം. പനി മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ ഇത്തരം ശീലങ്ങൾ സഹായിക്കും.