ഉള്ളു തൊട്ട്, ഉയിരിന്നുയിരായി നടൻ സുരേഷ് ഗോപി ഇടമലക്കുടിയിൽ
Mail This Article
മൂന്നാർ ∙ മണ്ണും മലയും മരവും തുരന്നെടുക്കുന്നവർക്കു വേണ്ടി നിലകൊള്ളുന്ന ആളുകളാരും സമൂഹത്തിന്റെ അടിത്തട്ടിൽ കഴിയുന്ന ജനവിഭാഗത്തിനു വേണ്ടി ശബ്ദിക്കുന്നില്ലെന്നു നടൻ സുരേഷ് ഗോപി. കേരളത്തിലെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടി സന്ദർശിക്കുകയായിരുന്നു അദ്ദേഹം. തന്റെ എംപി ഫണ്ടിൽ നിന്ന് ഇടമലക്കുടിയിലെ ശുദ്ധജലപദ്ധതിക്കായി 12 ലക്ഷം രൂപ അനുവദിച്ചെങ്കിലും പദ്ധതി നടപ്പാക്കാൻ വനംവകുപ്പ് തടസ്സം നിൽക്കുകയാണെന്നും പണം പാഴാകാതെ മറ്റെവിടെയെങ്കിലും ചെലവാക്കാനാണ് ഒരു വർഷത്തിനു ശേഷം ഇടുക്കി കലക്ടർ നിർദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ജനുവരിയിൽ ഇടമലക്കുടിയിലെ ശുദ്ധജലപ്രശ്നം പരിഹരിക്കുന്ന തിനായി തന്റെ മകൾ ലക്ഷ്മിയുടെ പേരിലുള്ള ട്രസ്റ്റിൽ നിന്ന് 7 ലക്ഷം രൂപ സുരേഷ് ഗോപി അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് 3 കിലോമീറ്റർ അകലെ നിന്ന് ഇഡ്ഡലിപ്പാറക്കുടിയിലേക്കു വെള്ളം എത്തിക്കുകയായിരുന്നു.
ഇടമലക്കുടിയിലേക്കുള്ള യാത്രയ്ക്കിടയിൽ സുരേഷ് ഗോപി പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ കല്ലറയിൽ പൂക്കൾ അർപ്പിച്ചു. ബിജെപി മേഖലാ പ്രസിഡന്റ് എൻ.ഹരി, ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എസ്.അജി, സംസ്ഥാന സെക്രട്ടറി രേണു സുരേഷ്, വി.എൻ.സുരേശ്, വി.എസ്.രതീശ്, സന്തോഷ് കുമാർ, പി.പി.മുരുകൻ, സ്കന്ദകുമാർ എന്നിവർ പ്രസംഗിച്ചു.