സ്വരാജിലും കാൽവരി മൗണ്ടിലും മോഷണം
Mail This Article
കാൽവരിമൗണ്ട് ∙ കാൽവരിമൗണ്ടിൽ സുഗന്ധ വ്യഞ്ജന വിപണന ശാല ആരംഭിക്കാനിരുന്ന കെട്ടിടം കുത്തിത്തുറന്ന് മോഷണം. 83,000 രൂപയും 20 കിലോ ഏലയ്ക്കയും നഷ്ടപ്പെട്ടു. തിങ്കളാഴ്ച രാത്രിയാണു മോഷണം. കാഞ്ചിയാർ, കാൽവരിമൗണ്ട് സ്വദേശികളായ ജിജോ മാത്യു, ആന്റണി ചാക്കോ എന്നിവർ ചേർന്ന് ആരംഭിക്കാനിരുന്ന സ്ഥാപനത്തിലാണു ഷട്ടർ കുത്തിത്തുറന്നു മോഷണം. മറ്റൊരു കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ആദംസ് സ്‌പൈസസ് എന്ന സ്ഥാപനം ഇവിടേക്ക് മാറ്റി തുറക്കാനുള്ള ജോലികൾ നടന്നു വരികയായിരുന്നു.
ഏതാനും ദിവസം മുൻപാണു പഴയ കെട്ടിടത്തിൽ നിന്ന് ഇവിടേയ്ക്ക് സാധനങ്ങൾ എത്തിച്ചത്. പരസ്യ ബോർഡും സിസിടിവി ക്യാമറകളും സ്ഥാപിക്കാനായി കടയിൽ സൂക്ഷിച്ചിരുന്ന പണമാണു നഷ്ടപ്പെട്ടത്. വിൽപനയ്ക്കായി പായ്ക്കറ്റുകളിലാക്കി സൂക്ഷിച്ചിരുന്ന 20 കിലോ ഏലയ്ക്കയാണു നഷ്ടപ്പെട്ടത്. ഇന്നലെ രാവിലെയാണു വിവരം ശ്രദ്ധയിൽപ്പെട്ടത്. ഷട്ടറിന്റെ ഒരുഭാഗം മാത്രമാണ് പൂട്ടിയിരുന്നത്.
പൂട്ടാത്ത ഭാഗം കുത്തി ഉയർത്തിയാണ് മോഷ്ടാവ് ഉള്ളിൽ കടന്നത്. കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ്‌മോന്റെ നേതൃത്വത്തിലുള്ള സംഘവും തങ്കമണി പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും തെളിവെടുത്തു. മോഷ്ടാവ് സമീപത്തു നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ഇരുന്ന് മദ്യപിച്ചതിന്റെയും ഏലയ്ക്ക പാക്കറ്റ് കത്തിച്ചതിന്റെയും തെളിവുകൾ ലഭിച്ചിട്ടുണ്ട്.
കട്ടപ്പന∙ കാഞ്ചിയാർ പഞ്ചായത്തിലെ സ്വരാജ് പെരിയോൻകവലയിൽ 2 വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. പെരിയോൻകവല ഈറ്റക്കാട്ടിൽ ഷാജിയുടെ ഉടമസ്ഥതയിലുള്ള ബേക്കറിയുടെ കയറിയ മോഷ്ടാവ് 1250 രൂപയും ബേക്കറി സാധനങ്ങളും കവർന്നു. കടയുടെ പിൻവശത്തെ ഷീറ്റ് പൊളിച്ചാണ് മോഷ്ടാവ് ഉള്ളിൽ കടന്നത്.
പെരിയോൻകവല പുളിക്കൽതാഴെ ബാബുവിന്റെ ഉടമസ്ഥതയിലുള്ള പലചരക്ക് കടയുടെ തട്ടി കുത്തിപ്പൊളിച്ചാണ് അകത്തു കയറിയത്. ഇവിടെ നിന്ന് ഏകദേശം ആയിരം രൂപയും പലചരക്ക് സാധനങ്ങളും കവർന്നു. ഇരുവരും പൊലീസിൽ പരാതി നൽകി. പ്രദേശത്തെ വഴിവിളക്ക് വർഷങ്ങളായി പ്രവർത്തന രഹിതമായി കിടക്കുന്നതിനാൽ സാമൂഹിക വിരുദ്ധ ശല്യം രൂക്ഷമായി വരുന്നെന്ന് ആക്ഷേപമുണ്ട്.