കോട്ടയം-കുമളി റോഡിൽ നിർമാണ ജോലികൾ തുടങ്ങി
Mail This Article
പീരുമേട്∙ കോട്ടയം-കുമളി റോഡിൽ പ്രളയത്തിൽ തകർന്ന സംരക്ഷണ ഭിത്തികൾ, കലുങ്കുകൾ എന്നിവ പുനർനിർമിക്കുന്ന ജോലികൾ ആരംഭിച്ചു. വണ്ടിപ്പെരിയാർ മുതൽ കൊടികുത്തി വരെ ഡസനോളം പ്രദേശങ്ങളിലാണു റോഡ് തകർന്നത്. ഒരു വർഷത്തോളമായി മിക്കയിടത്തും ഒരു സമയം ഒരു വാഹനം മാത്രമാണു കടന്നുപോകുന്നത്. ടാർ വീപ്പകളും ചുവപ്പ് റിബണും കെട്ടിയാണു ദേശീയപാതാ വിഭാഗം അപകട മുന്നറിയിപ്പ് നൽകിയിരുന്നത്.
പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിച്ചതായി മാസങ്ങൾക്കു ഡീൻ കുര്യാക്കോസ് എംപി അറിയിച്ചിരുന്നു. എന്നാൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചില്ല. കഴിഞ്ഞ ദിവസം ചേർന്ന ശബരിമല മുന്നൊരുക്ക യോഗത്തിൽ വിഷയം വാഴൂർ സോമൻ എംഎൽഎ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽപെടുത്തി. ഒക്ടോബർ 30നകം പണികൾ പൂർത്തിയാക്കണമെന്നു മന്ത്രി നിർദേശിച്ചു. ഇതിനു പിന്നാലെയാണു ജോലികൾ ആരംഭിച്ചത്.