കത്തിക്കാളുന്ന വെയിലിൽ കോളജിന്റെ പടിക്കെട്ടിലൂടെ ഒരു സുന്ദരി നടന്നു വരുന്നു. ചുരിദാറാണു വേഷം. ചെവിയിൽ വലിയൊരു മഞ്ഞപ്പൂവും കറുത്തവട്ടപ്പൊട്ടും മുടിയിൽ വെള്ള റിബണും. ആകെ മൊത്തം എൺപതുകളിലെ സിനിമയിൽ നിന്നു പുറത്തുചാടിയ ഫീൽ... മൂലമറ്റം സെന്റ് ജോസഫ്സ് കോളജിലെ സോഷ്യൽവർക് വിഭാഗം ലോക അൽസ്ഹൈമേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി സ്മൃതിയോരം എന്ന പേരിലൊരുക്കിയ പരിപാടിയിലാണു പതിറ്റാണ്ടുകൾക്കു പിറകിലെ കേരളത്തിന്റെ കാഴ്ചകളൊരുക്കിയത്. അൽസ്ഹൈമേഴ്സ്, ഡിമെൻഷ്യ രോഗികളിൽ പഴയകാല ഓർമകൾ പുതുക്കി രോഗത്തിന്റെ തീവ്രത കുറയ്ക്കുന്നതിനുള്ള തെറപ്പി ആണ് റെമിനിസെൻസ് തെറപ്പി. ഓർമക്കുറവുള്ളവരെ നമ്മൾ കേൾക്കാനും പരിഗണിക്കാനും തയാറാവുന്നുവെന്ന് അവർക്കുകൂടി മനസ്സിലാകുമ്പോൾ രോഗത്തിന്റെ തീവ്രത കുറയുമെന്നതാണു തത്വം.
പുനർജനിക്കുന്നു, ആ കാലം
ചന്തയിലെ മോരു വിൽപനക്കാരിയും നാട്ടുവർത്തമാനങ്ങൾ നിറയുന്ന ചായക്കടയും ബസ് സ്റ്റോപ്പും സിനിമാ ടാക്കീസും നിറഞ്ഞ പഴയകാല ഫ്രെയിമുകൾ വിദ്യാർഥികൾ ഭംഗിയായി ഒരുക്കി. പഴയകാലത്തെ പോസ്റ്റ്മാനും കൈനോട്ടക്കാരിയും കോളജ് ഫ്രീക്കന്മാരും കോളജിന്റെ പരിസരം കയ്യടക്കി. പഴയ സിനിമകളിലൂടെയും യൂട്യൂബ് വിഡിയോകളിലൂടെയുമാണ് അന്നത്തെ കാലത്തെ വസ്ത്രധാരണവും രീതികളും വിദ്യാർഥികൾ മനസ്സിലാക്കിയതെന്ന് വകുപ്പ് മേധാവി ഡോ. മാത്യു കണമല പറഞ്ഞു. വിഡിയോ വൈറലായതോടെ പരിപാടിയുടെ സന്ദേശം കൂടുതൽ പേരിലെത്തിയതിൽ സംഘാടകർ ത്രില്ലിലാണ്.