ചെലവിട്ടത് 19 ലക്ഷം ‘ഊർജമില്ലാതെ’പുരപ്പുറ സൗരോർജ പദ്ധതി
Mail This Article
ചെറുതോണി∙ കഞ്ഞിക്കുഴി പഞ്ചായത്തിലെ പുരപ്പുറ സൗരോർജ പദ്ധതി നാശോന്മുഖമായി. 19 ലക്ഷം രൂപ ചെലവിട്ട് മൂന്നുവർഷം മുൻപ് ആരംഭിച്ച പദ്ധതി പഞ്ചായത്തിന്റെ കെടുകാര്യസ്ഥത കൊണ്ടു പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ്. പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിനു മുകളിൽ സ്ഥാപിച്ചിട്ടുള്ള സോളർ പാനലുകളും ബാറ്ററി യൂണിറ്റും കേടുപാടുകൾ സംഭവിച്ച് ഉപയോഗപ്രദമല്ലാതായി. അറ്റകുറ്റപ്പണികൾ നടത്തുവാനോ സോളർ യൂണിറ്റ് ഫലപ്രദമായി ഉപയോഗിക്കാനോ പഞ്ചായത്ത് അധികൃതർ തയാറാകാത്തതാണ് ലക്ഷങ്ങളുടെ പദ്ധതി നഷ്ടമാകാൻ കാരണം.
2019ൽ പദ്ധതി ആരംഭിച്ചപ്പോൾ യൂണിറ്റിൽനിന്ന് ഉൽപാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബി ബോർഡിന് കൈമാറാനായിരുന്നു ധാരണ. ഇതിനുള്ള തുക പഞ്ചായത്ത് ഓഫിസിന്റെ വൈദ്യുതി ബില്ലിൽനിന്നു കുറവു ചെയ്യാനും കഴിയുന്ന വിധത്തിലാണ് പദ്ധതി ക്രമീകരിച്ചത്. എന്നാൽ മൂന്നു വർഷം പിന്നിട്ടിട്ടും ഒരു യൂണിറ്റ് വൈദ്യുതി പോലും പദ്ധതിയിൽനിന്ന് ഉപയോഗിക്കാൻ കഴിഞ്ഞില്ലെന്നാണു പരാതി. പ്രതിമാസം ശരാശരി 35,000 രൂപയാണ് കഞ്ഞിക്കുഴി പഞ്ചായത്ത് വൈദ്യുതി ചാർജ് ഇനത്തിൽ കെഎസ്ഇബിയിൽ അടയ്ക്കുന്നത്. ലക്ഷക്കണക്കിനു രൂപ ചെലവഴിച്ച പുരപ്പുറ സൗരോർജ പദ്ധതി കാര്യക്ഷമമായി പ്രവർത്തിപ്പിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.