ADVERTISEMENT

കോവിഡിന്റെ പിടി ഒന്ന് അയഞ്ഞുകിട്ടിയിട്ട് യാത്രകൾക്കായി ഒരുങ്ങിയിരുന്ന മലയാളിക്ക് മഴ തിരിച്ചടിയായി. കാലം തെറ്റി ഓണക്കാലത്തു പോലും വിളിക്കാതെ വിരുന്നെത്തിയ മഴ എല്ലാ യാത്രാസ്വപ്നങ്ങളെയും നനച്ചുകുതിർത്തു കളഞ്ഞു. മഴ അടങ്ങിയപ്പോൾ പനിക്കാലമായി. ഇനി പ്രതീക്ഷ പൂജാ അവധിയാണ്. കാർമേഘം മാറി ആകാശം തെളിഞ്ഞു നിൽക്കുന്നു. മഴയുടെ ലാഞ്ഛന പോലുമില്ല. കൈ നീട്ടി മാടിവിളിച്ച് ഇടുക്കി മിടുക്കിയായി നിൽക്കുകയാണ്. ഇഷ്ടമുള്ള ഇടത്തേക്കു പോവുകയേ വേണ്ടൂ. കോവിഡ് കാലത്ത് തീർത്തും നിശ്ശബ്ദമായിപ്പോയ ടൂറിസം മേഖല ഉണർന്നു വരികയാണ്. പൂജാ സീസൺ ആ ഉണർവിന് ‘എക്സ്ട്രാ എനർജി’ പകരുമോ?   

തൊടുപുഴ ∙ പൂജാ അവധിയോടനുബന്ധിച്ച് മൂന്നാറിലെ മിക്ക ഹോട്ടലുകളിലെയും മുറികൾ സഞ്ചാരികൾ മുൻകൂറായി ബുക്ക് ചെയ്തു കഴിഞ്ഞു. നാളെ മുതൽ 7 വരെ മൂന്നാറിൽ ഒരു മുറി പോലും ലഭിക്കാത്ത അവസ്ഥയാണ്. 2 വർഷത്തെ കോവിഡ് പ്രതിസന്ധികൾക്കു ശേഷം ഇതാദ്യമായാണ് മൂന്നാറിൽ ഇത്രയധികം സഞ്ചാരികളെത്തുന്നത്. ഗുജറാത്ത്, മഹാരാഷ്ട്ര, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് സഞ്ചാരികളിലധികവും. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ദീപാവലി അവധി തുടങ്ങുന്ന 23 മുതലുള്ള പത്തു ദിനങ്ങൾ വീണ്ടും മൂന്നാറിൽ സഞ്ചാരികളുടെ തിരക്കാണ്.

കോവിഡിനെ തുടർന്ന് കഴിഞ്ഞ വർഷം ഈ സീസണിൽ ഉത്തരേന്ത്യൻ സഞ്ചാരികളുടെ വരവ് വളരെ കുറവായിരുന്നു. 10 ദിവസത്തേക്ക് മിക്ക സ്ഥലങ്ങളിലും മുറികൾ പൂർണമായി ഇതിനോടകം ബുക്ക് ചെയ്തു കഴിഞ്ഞു. 1500 മുതൽ 15,000 വരെയായിരുന്നു മുറികൾക്ക് കഴിഞ്ഞ വർഷത്തെ പ്രതിദിന വാടക. ഇത്തവണയും വലിയ മാറ്റം വന്നിട്ടില്ല. 8000 രൂപ മുതൽ 45,000 രൂപ വരെയാണ് റിസോർട്ടുകളുടെ നിരക്ക്. ദീപാവലി ആഘോഷങ്ങൾക്കു ശേഷം സഞ്ചാരികളുടെ വരവ് സാധാരണ പോലെയാകുമെന്നാണ് കരുതുന്നത്. മറയൂരിലെ ശർക്കര നിർമാണം, മുനിയറകൾ, ചന്ദനക്കാട്, ചിൽഡ്രൻസ് പാർക്ക്, ഇരച്ചിൽപാറ വെള്ളച്ചാട്ടം, കാന്തല്ലൂരിലെ ആപ്പിൾ തോട്ടം, തൂവാനം വെള്ളച്ചാട്ടം എന്നിവയെല്ലാം സഞ്ചാരികളെ മാടിവിളിക്കുന്ന ഇടങ്ങളാണ്.

അധികവും ആഭ്യന്തര സഞ്ചാരികൾ

ആഭ്യന്തര സഞ്ചാരികളുടെ തിരക്കാണ് ഇത്തവണയും കൂടുതൽ. മറ്റിടങ്ങളിൽനിന്നു വ്യത്യസ്തമായി വാഗമണ്ണിൽ ശക്തമായ മഴ പെയ്യുന്നതിനാൽ സഞ്ചാരികൾ അൽപമൊന്നു മടിച്ചു നിൽക്കുന്ന സാഹചര്യമാണുള്ളത്. ഇടുക്കിയിൽ തിരക്കിനു വലിയ കുറവില്ല. ഓണം ഫെസ്റ്റിവലിനോടനുബന്ധിച്ച് ജൂലൈ 31ന് ഇടുക്കി – ചെറുതോണി ഡാമുകൾ സന്ദർശകർക്കായി തുറന്നുകൊടുത്തിരുന്നു. ഒക്ടോബർ 31 വരെ ഇവിടെ സന്ദർശനാനുമതി ഉണ്ടായിരിക്കുമെന്ന് നേരത്തേ മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചിരുന്നു. ഡാമിലെ ജലനിരപ്പ് പരിശോധനയും സാങ്കേതിക പരിശോധനകളും നടത്തുന്ന ബുധനാഴ്ചകൾ ഒഴികെ സഞ്ചാരികൾക്ക് തുടർന്നും ഇവിടം സന്ദർശിക്കാം. മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് പ്രവേശന നിരക്ക്. ആർച്ച് ഡാമും വൈശാലി ഗുഹയും ഹൈഡൽ പാർക്കും അടക്കം ജില്ലാ ആസ്ഥാനത്ത് കാഴ്ചകളുടെ വിരുന്നാണുള്ളത്.

നടുവൊടിക്കും റോഡുകൾ

മൂന്നാർ, മറയൂർ, തേക്കടി, വാഗമൺ, രാമക്കൽമേട്, വിവിധ ഡാമുകൾ എന്നിങ്ങനെയാണ് ഇടുക്കിയുടെ പ്രധാന ടൂറിസം സാധ്യതാ മേഖലകൾ. എണ്ണിയാലൊടുങ്ങാത്ത പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങൾ വേറെയും. മനോഹരമാണ് ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ. എന്നാൽ കൺകുളിർക്കുന്ന കാഴ്ചകൾ കാണാൻ സഞ്ചാരികൾ സഹിക്കേണ്ടി വരുന്നത് കുറച്ചൊന്നുമല്ല. ഇടിഞ്ഞുപൊളിഞ്ഞ റോഡും അടിസ്ഥാന സൗകര്യ ദൗർലഭ്യവും ഒക്കെ മറികടന്നു വേണം ആസ്വദിക്കാൻ എന്ന യാഥാർഥ്യം ഇടുക്കിയുടെ മാറ്റ് കുറയ്ക്കുകയാണ്. കോട്ടയത്തു നിന്നും തൊടുപുഴയിൽ നിന്നും വാഗമണ്ണിലേക്ക് എത്താനുള്ള റോഡ് തകർന്നു കിടക്കുന്ന അവസ്ഥ ആളുകളെ പിന്നോട്ടടിക്കുന്നു.

തേക്കടിയിൽ തിരക്ക്

തേക്കടിയിലും സഞ്ചാരികളുടെ തിരക്ക് വർധിച്ചിട്ടുണ്ട്. ബോട്ടിങ്ങിനും ട്രക്കിങ്ങിനും മികച്ച രീതിയിൽ സഞ്ചാരികളുടെ പങ്കാളിത്തം ഉണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു തന്നെയാണ് ഇവയെല്ലാം നടപ്പിലാക്കുന്നത്. മലങ്കര ടൂറിസം ഹബ് അസൗകര്യങ്ങളുടെ ആധിക്യം കൊണ്ട് ആളുകളെ അകറ്റുന്നതായി അഭിപ്രായമുയർന്നിരുന്നു. എങ്കിലും വെയിലാറുന്ന വൈകുന്നേരങ്ങളിൽ ഇവിടെ സഞ്ചാരികളുടെ തിരക്ക് വർധിക്കാറുണ്ട്. തടാകത്തിന്റെ സായാഹ്ന കാഴ്ചകൾ മനം മയക്കുന്നതാണ്.

തടാകത്തെ ചുറ്റി നിൽക്കുന്ന മലനിരകളും സായാഹ്ന നടത്തത്തിന് അനുയോജ്യമായ നടപ്പാതകളും കുട്ടികളുടെ പാർക്കുമെല്ലാം ഇവിടേക്ക് ആളുകളെ ആകർഷിച്ചിരുന്നു. പല കാരണങ്ങൾ കൊണ്ട് കുറഞ്ഞിരുന്ന തിരക്ക് പൂജാ അവധി ദിനങ്ങളിൽ വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പൂജാ സീസണിലേക്കായി പ്രത്യേകിച്ച് ഒരുക്കങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ജിതിഷ് ജോസ് അറിയിച്ചു. ദീപാവലി സീസൺ ഉടൻ എത്തുന്നതിനാൽ അതിനായുള്ള ഒരുക്കങ്ങളിലേക്ക് ഉടൻ നീങ്ങും. ഡിടിപിസിയുടെ കീഴിലുള്ള എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ദീപാവലിയോടനുബന്ധിച്ച് പ്രത്യേക ദീപാലങ്കാരങ്ങൾ സജ്ജമാക്കുമെന്ന് സെക്രട്ടറി പറഞ്ഞു.

അപ്പോൾ റെഡിയല്ലേ? പൂജാവധിക്ക് ഇടുക്കി ചുറ്റാൻ...

‘പൂജാ, ദീപാവലി സീസണിലേക്ക് മുറി വാടകയ്ക്കു പ്രത്യേക പാക്കേജാണ് നൽകിയിരിക്കുന്നത്. ഭക്ഷണം ഉൾപ്പെടെയുള്ള പാക്കേജിൽ ഹോട്ടലുകളുടെയും റിസോർട്ടുകളുടെയും നിലവാരമനുസരിച്ച് വ്യത്യാസം വന്നേക്കാം എന്നല്ലാതെ ഒരു വർധനയും വരുത്തിയിട്ടില്ല. മുൻ വർഷത്തെ അതേ വാടകയാണ് ഇത്തവണയും ഈടാക്കുന്നത്’. വിനോദ് വട്ടേക്കാട്ട് (കേരള ട്രാവൽ മാർട്ട് മാനേജിങ് കമ്മിറ്റിയംഗം)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com