ADVERTISEMENT

ഇഡലിപ്പാറ ∙ സുരേഷ് ഗോപി എംപിയായിയിരുന്നപ്പോൾ കാട്ടിലെ നീർച്ചോലയിൽനിന്ന് പൈപ്പിട്ട് വെള്ളമെത്തിക്കാൻ പന്ത്രണ്ടേമുക്കാൽ ലക്ഷം രൂപ അനുവദിച്ചിരുന്നു. നടപ്പാക്കാൻ സാങ്കേതിക പ്രശ്നങ്ങളുണ്ടെന്നു വനംവകുപ്പ് അറിയിച്ചത് ഒരു കൊല്ലം കഴിഞ്ഞാണ്. ഇതോടെ പണം ലാപ്സാകാൻ സാധ്യതയുണ്ടെന്ന് കലക്ടർ എംപിയെ അറിയിച്ചു. പിന്നീട് തന്റെ മകളുടെ പേരുള്ള ട്രസ്റ്റിൽ നിന്നു പൈപ്പ് വാങ്ങിക്കാനായി അദ്ദേഹം പണം നൽകുകയായിരുന്നു. ഇതുപോലെ ഇടമലക്കുടിയിലേക്കെന്നു പറഞ്ഞ് പ്രഖ്യാപനം നടത്തുകയും പിന്നീട് ഒന്നും നടക്കാതിരിക്കുകയും ചെയ്ത പദ്ധതികൾ ഒട്ടേറെയാണ്. 

കാത്തിരുന്ന് കാത്തിരുന്ന് റോഡ് മെലിഞ്ഞു

വെള്ളമെത്താനും വൈദ്യുതി എത്താനും മറ്റ് അടിസ്ഥാന സൗകര്യമെത്താനും ഇടമലക്കുടിക്ക് ആദ്യം വേണ്ടത് നല്ല റോഡാണ്. നിലവിലെ കല്ലും മണ്ണും നിറഞ്ഞ റോഡിലൂടെ മൂന്നാറിൽനിന്ന് ഇടമലക്കുടിയെത്താൻ 4  മണിക്കൂറിലേറെ വേണം. കുടിയിൽ എന്തെങ്കിലുമൊരു അത്യാഹിതമുണ്ടായാൽ പെട്ടു. രോഗിയെ ആംബുലൻസിൽ കയറ്റി പ്രാഥമിക ചികിൽസാ സൗകര്യമെങ്കിലുമുള്ളയിടത്തെത്തുമ്പോഴേക്കും മൂന്നുമണിക്കൂറിലധികം കഴിഞ്ഞിരിക്കും. 2016ൽ ആണ് അദ്യമായി ഇടമലക്കുടിയിൽ ജീപ്പ് എത്തുന്നത്. അതിനുമുന്നേ കാൽനട മാത്രമായിരുന്നു ശരണം.  

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി പെട്ടിമുടിയിൽനിന്ന് ഇടമലക്കുടി പഞ്ചായത്ത് ആസ്‌ഥാനമായ സൊസൈറ്റിക്കുടി വരെ 2009ൽ ആണ് റോഡ് വെട്ടിയത്.  വനമേഖലയിലൂടെയാണു നിർമാണമെന്നതിനാലും തൊഴിലുറപ്പു പദ്ധതിയാണ് ഇതിനു പ്രയോജനപ്പെടുത്തുന്നതിനാലും യന്ത്രങ്ങളുപയോഗിച്ചുള്ള പണികൾക്ക് അനുമതിയില്ലായിരുന്നു. അതുകൊണ്ടുതന്നെ പാതയിൽ പലഭാഗത്തും മധ്യത്തിലായി പാറകളുണ്ട്. മുറിച്ചു മാറ്റാൻ നിയമതടസ്സമുള്ളതിനാൽ വൻമരങ്ങളും റോഡിൽ തടസ്സമുണ്ടാക്കുന്നു.

വനാന്തരത്തിൽ പാതി വഴിയിൽ ഉപേക്ഷിച്ച പാലത്തിന്റെ നിർമാണം പൂർത്തീകരിക്കാൻ അനുമതി നൽകിയ വനം വകുപ്പ് പക്ഷേ, അതിനു പണിക്കാരെയും യന്ത്രസാമഗ്രികളും എത്തിക്കാൻ അനുമതി നൽകുന്നില്ലെന്നും പരാതി ഉയർന്നിരുന്നു. ഇപ്പോൾ റോഡ് നിർമാണത്തിന് അനുമതി ലഭിച്ചെങ്കിലും വീണ്ടും മു‌ൻപത്തേ പോലെ വനംവകുപ്പ് ഉടക്ക് വയ്ക്കുമെന്ന ഭീതി ഇടമലക്കുടിക്കാർക്കുണ്ട്. 

റോഡ്: ഉടനെ പ്രതീക്ഷവേണ്ടെന്ന് വനംവകുപ്പ്

സർക്കാർ റോഡ് നിർമാണത്തിന് ഫണ്ട് അനുവദിച്ചെങ്കിലും ഭൂമി വിട്ടുകൊടുക്കുന്നതിന് കാലതാമസമുണ്ടാകുമെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. റോഡിന്റെ യൂസർ ഏജൻസിയായ പൊതുമരാമത്ത് വകുപ്പോ പഞ്ചായത്തോ ഇടമലക്കുടിയിലെ ജനങ്ങളുടെ ഊരുകൂട്ടം കൂടി അവരുടെ പേരിൽ അപേക്ഷ ഡിഎഫ്ഒയ്ക്കു നൽകണം. വനാവകാശ നിയമപ്രകാരം നടപടിക്രമങ്ങൾ പൂർത്തിയാക്കി മാത്രമേ ഭൂമി വിട്ടു നൽകൂ എന്നു മൂന്നാർ ഡിഎഫ്ഒ രാജു കെ.ഫ്രാൻസീസ് പറഞ്ഞു.

ഞങ്ങൾ വില്ലന്മാരല്ല: വനംവകുപ്പ് 

ഇടമലക്കുടിയുടെ വികസനത്തിന് എതിരു നിൽക്കുന്നത് വനംവകുപ്പാണെന്ന തരത്തിലുള്ള സ്ഥിരം കുറ്റപ്പെടുത്തലുകളും പ്രസ്താവനകളും കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാത്തതു മൂലമാണെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. കേന്ദ്ര വനാവകാശ നിയമപ്രകാരം ഇടമലക്കുടിയിലെ വനവാസികൾക്ക് മൂന്ന് തരത്തിലുള്ള അവകാശങ്ങളാണുള്ളത്. 

സ്കൂൾ, റേഷൻ കട, ആശുപത്രി, റോഡ് തുടങ്ങി 13 വികസന ആവശ്യങ്ങൾക്കായി 13 ഹെക്ടർ സ്ഥലം വനം വകുപ്പിൽ നിന്നു ലഭിക്കും. കൂടാതെ സാമൂഹികാവകാശനിയമപ്രകാരം ആരാധനാലയങ്ങൾ, കല്യാണമണ്ഡപങ്ങൾ, ശ്മശാനങ്ങൾ തുടങ്ങി പൊതു ആവശ്യത്തിനുള്ള സൗകര്യങ്ങൾ നിർമിക്കുന്നതിനും വ്യക്തിപരമായുള്ള അവകാശ പ്രകാരം 2006 ലെ കേന്ദ്ര വനാവകാശ നിയമപ്രകാരം 10 ഏക്കർ ഭൂമി വരെ സ്വന്തമായി ലഭിക്കുന്നതിനുമുള്ള അവകാശങ്ങൾക്ക് അർഹരാണിവർ. 

ഇരുട്ട് മാറാൻ അറിവാണ് പ്രതിവിധി

ഇടമലക്കുടി പഞ്ചായത്തിലെ 24 കുടികളിലെ കുട്ടികൾക്കായി ഒരേയൊരു സർക്കാർ സ്കൂൾ മാത്രമാണു പഞ്ചായത്തിലുള്ളത്. പഞ്ചായത്തിന്റെ ആസ്ഥാനമായ സൊസൈറ്റിക്കുടിയിലാണ് ഇടമലക്കുടി ഗവ. ട്രൈബൽ എൽപിഎസ് എന്ന വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 

145 വിദ്യാർഥികളുള്ള ഇവിടെ പ്രധാനാധ്യാപകനുൾപ്പെടെ 5 പേരുണ്ട്. 1972ൽ ആണ് ട്രൈബൽ എൽപിഎസ് നിലവിൽ വന്നത്. എന്നാൽ പലപ്പോഴും അധ്യാപകർ എത്താൻ മടിച്ചതിനാൽ സ്കൂളിന്റെ പ്രവർത്തനം താളംതെറ്റി. ചിന്നിച്ചിതറിക്കിടക്കുന്ന മറ്റു കുടികളിലെ കുട്ടികൾക്കായി 13 ബദൽ വിദ്യാലയങ്ങളുണ്ട്. ഇവ ഐടിഡിപിയുടെയും മൾട്ടി ഗ്രേഡ് ലേണിങ് സെന്ററിന്റെയും (എംജിഎൽസി) കീഴിലാണു പ്രവർത്തിക്കുന്നത്. ഇതുകൂടാതെ 10 അങ്കണവാടികളുമുണ്ട്. 

ഏഴാം ക്ലാസ് പൂർത്തിയാക്കിയ കുട്ടികൾക്ക് തുടർപഠനം വലിയ വെല്ലുവിളിയാണ്. മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ പോലെ പോയിതാമസിച്ച് പഠിക്കാവുന്ന സംവിധാനങ്ങൾ ഉണ്ടെങ്കിലേ തുടർപഠനം സാധ്യമാകൂ. അതുകൊണ്ടുതന്നെ ഭൂരിഭാഗവും പഠനം പാതിവഴിയിൽ ഉപേക്ഷിക്കും. അറിവില്ലായ്മ ബാധ്യതയാകുമ്പോൾ അത് മുതലെടുക്കാനും അവസരങ്ങൾ നിഷേധിക്കാനും കാരണമാകുന്നു. വനാവകാശ നിയമപ്രകാരമടക്കം ആനുകൂല്യങ്ങൾ നേടിയെടുക്കാൻ ഇടമലക്കുടിക്കാർക്ക് കഴിയുന്നില്ല. കൃത്യമായ അപേക്ഷ നൽകി അതിന് പിന്നാലെ പോകാത്തതാണ് പ്രശ്നമെന്ന് വനംവകുപ്പും ആവർത്തിക്കുന്നു. എന്നാൽ ഇതൊക്കെ അവരെ ബോധ്യപ്പെടുത്താനോ ആരും മെനക്കെടുന്നില്ലതാനും!!

വനനിയമങ്ങളെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും ശരിയായ അറിവ് കുടിനിവാസികൾക്ക് പകർന്നുകൊടുക്കേണ്ടതുണ്ട്. അതിന് ഉദ്യോഗസ്ഥ തലത്തിൽ ക്രമീകരണങ്ങൾ ഒരുക്കണം. ഇടനിലക്കാരോ, തൽപര കക്ഷികളോ തങ്ങളുടെ ലാഭത്തിനു വേണ്ടി കുടിനിവാസികളെ തെറ്റിധരിപ്പിക്കുന്നത് തടയുകയും വേണം. വാർഡ് കമ്മിറ്റികളും പഞ്ചായത്ത് പ്രവർത്തനവും ശക്തമാക്കി ‍ഞങ്ങൾക്ക് വേണ്ട വികസനം ചോദിച്ചു വാങ്ങാൻ കുടിക്കാരെ ശക്തരാക്കുകയാണ് വേണ്ടത്. വികസനമുരടിപ്പിൽ പരസ്പരം കുറ്റപ്പെടുത്തി സമയം കളയാതെ ആത്മാർഥമായ പ്രവർത്തനം ജനപ്രതിനിധികളിൽ നിന്നും ഉദ്യോഗസ്ഥ തലത്തിൽ നിന്നും പ്രതീക്ഷിച്ചുകൊണ്ട് പരമ്പര അവസാനിക്കുന്നു.

ഇടമലക്കുടി റോഡിന് 13.70 കോടി 

കല്ലും ചെളിയും നിറഞ്ഞ ദുരിതയാത്രയിൽ നിന്നും ഇടമലക്കുടിക്കാർക്ക് മോചനം. ഇടമലക്കുടിയിലേക്കുള്ള റോഡ് നിർമാണത്തിന് 13.70 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. പെട്ടിമുടി മുതൽ ഇഡലി പാറ കുടി വരെയുള്ള 7.2 കി മീറ്റർ ദൂരം റോഡ് നിർമിക്കുന്നതിനാണു    പട്ടികവർഗ വികസന വകുപ്പ് അനുവദിച്ചിരിക്കുന്നത്. റോഡ് നിർമാണത്തിനു പണം അനുവദിച്ചതോടെ സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയുടെ സമഗ്രവികസനത്തിനാണു തുടക്കമായിരിക്കുന്നത്.

പദ്ധതി നടത്തിപ്പിന് എന്താണ് പ്രശ്നം?

∙ ശുദ്ധജല പദ്ധതിക്കായി പൈപ്പിടാൻ വനംവകുപ്പ് അനുമതി വൈകി, റോഡ് നിർമാണത്തിനും വനം തടസ്സം, വൈദ്യുതി എത്തിക്കാൻ പോസ്റ്റിടാൻ അനുമതിയില്ല– സർക്കാർ വകുപ്പുകളുടെ ഏകോപനം ആവശ്യമായ പല പദ്ധതികളിലും സാങ്കേതിക പ്രശ്നങ്ങളുണ്ടാവുക സ്വാഭാവികം. പക്ഷേ അതു ഫയലുകളിലെ നൂലാമാലകളിൽ കുടുക്കിയിടുമ്പോൾ ജീവിക്കാനുള്ള അടിസ്ഥാന അവകാശങ്ങൾ നിസഹായരായ ഒരു ജനവിഭാഗത്തിന് നിഷേധിക്കപ്പെടുന്നു. 

കാടിനുള്ളിൽ ആയതുകൊണ്ടു തന്നെ വികസന പ്രവർത്തനങ്ങൾ നടത്താനുള്ള അനുമതി പല വകുപ്പുകളിൽ നിന്നും ലഭിക്കണം എന്നതാണ് പ്രധാന പ്രശ്നം. പഞ്ചായത്ത് ഫണ്ട് കുടിയിൽ ചെലവഴിക്കുന്നതിനു വരെ വനംവകുപ്പ് അനുമതി ആവശ്യമാണ്. സംരക്ഷിതവനമേഖലയായതിനാൽ പല പദ്ധതികൾക്കും അനുമതി കൊടുക്കാൻ വനംവകുപ്പിന് സാധിക്കാറുമില്ല. കേന്ദ്രമന്ത്രിസഭാ തലത്തിൽ ജനപ്രതിനിധികൾ ഇടപെട്ട് ഈ പ്രതിസന്ധിക്ക് പരിഹാരം കാണുക മാത്രമാണു പ്രതിവിധി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com