ADVERTISEMENT

നെടുങ്കണ്ടം ∙ സംസ്ഥാനത്തെ ജയിലുകളിൽ നിന്നു പരോളിലിറങ്ങി മുങ്ങിനടക്കുന്നത് 13 ഇടുക്കി സ്വദേശികൾ. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ റജിസ്റ്റർ ചെയ്യപ്പെട്ട കേസുകളിൽ ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങി മുങ്ങിയവരാണ് 13 പേരും. ഇതിൽ കൊലപാതക കേസുകളിൽ അടക്കം ശിക്ഷിക്കപ്പെട്ടവരുണ്ട്. ഇവരെ കണ്ടെത്താൻ 2006ൽ ശ്രമം നടന്നെങ്കിലും പരാജയപ്പെട്ടിരുന്നു.

തമിഴ്നാട്ടിൽ ഇരട്ടക്കൊല കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നതിനിടെ മധുര സെൻട്രൽ ജയിലിൽ നിന്നു പരോളിലിറങ്ങി മുങ്ങിയ വെള്ളച്ചാമിയെ കട്ടപ്പന പൊലീസ് പിടികൂടിയതിനു പിന്നാലെയാണ് ജില്ലയിലും അന്വേഷണം പുനരാരംഭിക്കുന്നത്. കട്ടപ്പന, തൊടുപുഴ, മൂന്നാർ സബ് ഡിവിഷനുകളിൽ റജിസ്റ്റർ ചെയ്ത കേസുകളിലാണ് അന്വേഷണം.

വെള്ളച്ചാമിയെ കണ്ടെത്താൻ പ്രയോഗിച്ച പൊലീസ് തന്ത്രം: മഴ പെയ്യുന്നുണ്ടോ ?

1984ൽ മാതൃസഹോദരീപുത്രിയെ സ്നേഹിച്ചു വിവാഹം ചെയ്തതിന്റെയും സ്വത്ത് തർക്കത്തിന്റെയും പേരിൽ ബന്ധുക്കളായ 2 യുവാക്കളെ വരശനാട് കടമലക്കുണ്ടിൽ വെള്ളച്ചാമിയുടെ നേതൃത്വത്തിലുള്ള സംഘം കൊലപ്പെടുത്തി. 1992ൽ വെള്ളച്ചാമിയെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. 1997ൽ പരോളിൽ പുറത്തിറങ്ങി മുങ്ങി. ഇതിനു ശേഷം തമിഴ്നാട് പൊലീസിന്റെ ക്രൈം വിങ് വെള്ളച്ചാമിയെ പൊക്കാൻ 18 അടവും പ്രയോഗിച്ചു.

20 വർഷം മുൻപ് വെള്ളച്ചാമിയുടെ രണ്ടാം ഭാര്യ പരമേശ്വരി മരിച്ചപ്പോൾ വെള്ളച്ചാമി വരുമെന്ന് പ്രതീക്ഷിച്ചു കാത്തിരുന്നു. മരണ വിവരമറിഞ്ഞിട്ടും വെള്ളച്ചാമി വന്നില്ല. അക്കാലത്ത് വെള്ളച്ചാമി  ഈറോഡിലാണ് താമസിച്ചിരുന്നത്. തമിഴ്നാട് ക്രൈം വിങ് കാത്തിരിപ്പ് തുടർന്നു. അതിനിടെയാണ് വെള്ളച്ചാമിയുടെ മക്കൾക്ക് കേരളത്തിലെ ഫോൺ നമ്പറിൽ നിന്ന് ഇടയ്ക്കിടെ എത്തുന്ന ഫോൺ കോൾ ശ്രദ്ധയിൽപെട്ടത്. ലൊക്കേഷൻ എടുത്തപ്പോൾ കട്ടപ്പന പൊലീസ് സ്റ്റേഷൻ പരിധി.

വിവരം കട്ടപ്പന പൊലീസിന് കൈമാറി. തുടർന്ന് ഒന്നര മാസത്തോളം നീണ്ട അന്വേഷണത്തിനിടെ നമ്പറിന്റെ ഉടമയെ കണ്ടെത്തി. എന്നാൽ നമ്പറിന്റെ ഉടമ വെള്ളച്ചാമിയായിരുന്നില്ല. ഫോൺ ഉടമസ്ഥൻ ഇടയ്ക്ക് വിളിക്കാനായി വെള്ളച്ചാമിക്ക് ഫോൺ കൈമാറിയതായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ ഒരു എസ്റ്റേറ്റിൽ വെള്ളച്ചാമി ഉണ്ടെന്നറിഞ്ഞു. ഇതിനിടെ വെള്ളച്ചാമി മക്കളെ വിളിച്ചുകൊണ്ടിരുന്ന നമ്പർ സ്വിച്ച് ഓഫായി.

വെള്ളച്ചാമി ജോലി ചെയ്യുന്ന എസ്റ്റേറ്റിലെ ജീവനക്കാരിൽ നിന്നു പൊലീസ് വിവരം ശേഖരിച്ചു. പൊലീസ് പറഞ്ഞതനുസരിച്ച് എസ്റ്റേറ്റ് ജീവനക്കാരൻ വെള്ളച്ചാമിയെ വിളിച്ചു ചോദിച്ചു: ‘മഴ പെയ്യുന്നുണ്ടോ?’ ‘ഇല്ല’ എന്ന് മറുപടി. കാരണമില്ലാതെ വിളിച്ചാൽ ഇയാൾ മുങ്ങുമോ എന്ന് പേടിച്ചാണ് മുൻകരുതലെന്ന നിലയിൽ മഴ കാരണമാക്കി വിളിച്ചത്. പ്രതി സ്ഥലത്തുണ്ടെന്ന് ഉറപ്പിച്ച പൊലീസ് വെള്ളച്ചാമി താമസിക്കുന്ന സ്ഥലത്തെത്തി അറസ്റ്റ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com