പൂജവയ്പിന് ഡിണ്ടിഗലിൽനിന്ന് പൂപ്പട; കുതിച്ചുകയറി വില
Mail This Article
മറയൂർ ∙ കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ പൂജവയ്‌പിനുള്ള പൂക്കളും പൂമാലകളും തയാറാക്കി എത്തിച്ച് ഡിണ്ടിഗൽ വിപണി സജീവം. രണ്ടുവർഷമായി സജീവമല്ലാതിരുന്ന പൂജവയ്‌പ് പരിപാടികൾ ആഘോഷമാക്കാൻ കേരളത്തിലേക്കുള്ള പൂക്കൾ തയാറാക്കുകയാണ് ഡിണ്ടിഗൽ പൂ ചന്തയിലെ കച്ചവടക്കാർ. മാർക്കറ്റിന്റെ രണ്ട് നിലകളിലായി നൂറുകണക്കിന് ആൾക്കാരാണ് പൂക്കൾ കെട്ടുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്നത്. മുൻ വർഷത്തെക്കാൾ വിലയിൽ നേരിയ കുറവുള്ളത് ആശ്വാസമാണ്. ഡിണ്ടിഗൽ ഗ്രാമ പരിസര പ്രദേശങ്ങളിൽ നിന്ന് ചാക്കുകണക്കിനു പൂക്കളാണ് ചന്തയിൽ എത്തിയിരിക്കുന്നത്.
ഒരു ചാക്കിൽ 45 കിലോ പൂവുണ്ടാകും. കിലോയ്ക്ക് 40 രൂപ വിലയുണ്ടായിരുന്ന ചെണ്ടുമല്ലിക്ക് ഇന്നലെ 50 – 60 വരെയാണ് വില. വെള്ള, പിങ്ക് നിറങ്ങളിലുള്ള അരളി, വെള്ള, മഞ്ഞ നിറങ്ങളിലുള്ള വാടാമല്ലി, ചുവപ്പും വയലറ്റും നിറങ്ങളിലുള്ള ഓസ്ട്രിയ, തെച്ചി എന്നിവയെല്ലാം വിപണിയിൽ യഥേഷ്ടം ലഭ്യമാണ്. ജമന്തി കിലോയ്ക്ക് 120–140 രൂപ വരെയും വാടാമല്ലിക്ക് 100 – 120 രൂപവരെയുമാണ് വില. തെച്ചിക്കും ഓസ്ട്രിയയ്ക്കും വാടാമല്ലിക്കും കിലോയ്ക്ക് 100 –140 രൂപ വരെ വിലയുണ്ട്.
താമരമൊട്ട് ഒരെണ്ണത്തിന് പത്തു രൂപയും തുളസി കിലോയ്ക്ക് 50 രൂപയുമാണ് വില. അതേസമയം, കിലോയ്ക്ക് 600 രൂപയുണ്ടായിരുന്ന മുല്ലപ്പൂവിന് 1000 രൂപയോളമെത്തി. പൂജവയ്പ് പ്രമാണിച്ചാണ് മുല്ലപ്പൂവിന്റെ വില കുതിച്ചുകയറിയതെന്നു കച്ചവടക്കാർ പറയുന്നു. ഓരോ ദിവസവും ലേലത്തിനനുസരിച്ചു രാവിലെയും വൈകിട്ടും പൂക്കളുടെ വില മാറുമെന്നു പുഷ്പവ്യാപാരികളായ ദിനേശും ജയമേരിയും പറയുന്നു. ഡിണ്ടിഗൽ കൂടാതെ ഹൊസൂരിൽനിന്നും കോയമ്പത്തൂരിൽനിന്നും കേരളത്തിലേക്ക് പൂജവയ്പിനുള്ള പൂ എത്തുന്നുണ്ട്.