ജീവനെടുക്കരുത് നിരത്തുകൾ; കണ്ണീരിലാകരുത് യാത്രകളുടെ അന്ത്യം
Mail This Article
കണ്ണീരിലാകരുത് യാത്രകളുടെ അന്ത്യം
വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് അപകടത്തിൽ 9 പേർ മരിച്ച സംഭവം ഞെട്ടലോടെയാണ് നാട് അറിഞ്ഞത്. ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളെത്തുന്ന ഇടുക്കിയിലും ടൂറിസ്റ്റ് വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാണ്. വലിയ ദുരന്തങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും സൂക്ഷിച്ചില്ലെങ്കിൽ ഇടുക്കിയിലും വടക്കഞ്ചേരി ആവർത്തിക്കും. വിനോദസഞ്ചാരത്തിനെത്തുന്നവരും അധികൃതരും ശ്രദ്ധ കൊടുക്കേണ്ട പ്രധാന അപകടസാധ്യതാ പ്രദേശങ്ങൾ ഇവയൊക്കെ...
മാങ്കുളം ജോർജിയാർ കപ്പേള
മാങ്കുളം - ആനക്കുളം റോഡിൽ ജോർജിയാർ കപ്പേളയ്ക്ക് സമീപം അപകടം നിത്യ സംഭവമാണ്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 4 അപകടങ്ങളാണ് ഇവിടെ ഉണ്ടായത്. വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട് ആനക്കുളത്ത് എത്തുന്ന വാഹനങ്ങളാണ് കൂടുതലായി അപകടത്തിൽ പെടുന്നത്. വീതിക്കുറവും വളവും ആണ് അപകടങ്ങൾ വർധിക്കാൻ കാരണം.
പീരുമേട് മത്തായിക്കൊക്ക
കൊട്ടാരക്കര - ഡിണ്ടിഗൽ ദേശീയപാതയിൽ മത്തായിക്കൊക്കയ്‌ക്ക് സമീപത്തുള്ള കൊടും വളവിൽ അശാസ്ത്രീയമായ ക്രാഷ് ബാരിയർ നിർമാണമാണ് അപകടങ്ങൾക്ക് കാരണമായി പറയുന്നത്. സ്വകാര്യ വ്യക്തിയുടെ വഴിയിലേക്ക് ബാരിക്കേഡ് നീട്ടി പണിതിരിക്കുന്നതാണ് ഡ്രൈവർമാരെ കുഴപ്പിക്കുന്നത്. നിയന്ത്രണം വിട്ട വാഹനങ്ങൾ റോഡിൽ നിന്നു മുന്നൂറടി താഴ്ചയിലേക്കു വരെ പതിക്കുന്നു. രണ്ടു വർഷം മുൻപ് ഇവിടെ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ട് ഒരാൾ മരിച്ചിരുന്നു.
പരാതികളെ തുടർന്ന് പഞ്ചായത്ത് ബോർഡ് സ്ഥാപിക്കുകയും മോട്ടർ വാഹന വകുപ്പ് താൽക്കാലികമായി അപകട മുന്നറിയിപ്പുകൾ ഒരുക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ അപകടങ്ങളിൽ റോഡരികിൽ സ്ഥാപിച്ചിരുന്ന ക്രാഷ് ബാരിയർ തകർന്നു. കോടമഞ്ഞ് നിറയുകയും ഇരുൾ പരക്കുകയും ചെയ്താൽ ഇപ്പോൾ റോഡ് പരിചിതമല്ലാത്ത ഡ്രൈവർമാർക്ക് ഇതിലെ കടന്നുപോകാൻ ബുദ്ധിമുട്ടാണ്. മണ്ഡലകാലം ആരംഭിക്കുന്നതിനു മുൻപ് റിഫ്ലക്ടറുകൾ അടക്കമുള്ള അപകട മുന്നറിയിപ്പുകൾ സ്ഥാപിക്കണം. അതല്ലെങ്കിൽ ബലം കൂടിയ ക്രാഷ് ബാരിയറുകൾ സ്ഥാപിച്ച് അപകടം കുറയ്ക്കാം.
മൂന്നാർ – മറയൂർ റോഡ്
മൂന്നാർ മുതൽ മറയൂർ വരെ 40 കിലോമീറ്റർ ദൂരം റോഡിൽ ഒട്ടേറെ വളവുകളാണുള്ളത്. ഇതിൽ ഭൂരിഭാഗം ഇടങ്ങളിലും സംരക്ഷണഭിത്തി ഇല്ലാത്തതും സൂചനാ ബോർഡുകൾ സ്ഥാപിക്കാത്തതും അപകടത്തിന് കാരണമാകുന്നു. മറയൂർ പള്ളനാട്ടിൽ വളവിൽ ഇരുവശങ്ങളിലും വൻമരങ്ങൾ നിൽക്കുന്നത് കാഴ്ച മറയ്ക്കുന്നു. വീതി കുറവുള്ള റോഡിൽ ഈ മരങ്ങളിലിടിച്ചും ഒട്ടേറെ വാഹനങ്ങളാണ് അപകടത്തിൽപെട്ടിരിക്കുന്നത്.
മൂന്നാർ – മാട്ടുപ്പെട്ടി അപകടവളവ്
മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികളുടേതടക്കം വാഹനങ്ങൾ പതിവായി അപകടത്തിൽ പെടുന്നത് മാട്ടുപ്പെട്ടി റോഡിലെ ഫോട്ടോ പോയിന്റിനു സമീപമുള്ള എസ് വളവിലാണ്. മാട്ടുപ്പെട്ടിയിൽ നിന്നു വരുന്ന വാഹനങ്ങൾ കുത്തനെയുള്ള ഇറക്കമിറങ്ങി വരുമ്പോൾ പെട്ടെന്നുള്ള കൊടുംവളവ് കണ്ട് ബ്രേക്ക് ചെയ്യാൻ ശ്രമിക്കുന്നതോടെ നിയന്ത്രണം വിട്ട് നൂറടി താഴ്ചയുള്ള പുഴയിലേക്ക് മറിഞ്ഞാണ് പതിവായി അപകടങ്ങൾ ഉണ്ടാകുന്നത്. കൊടുംവളവ് ഒഴിവാക്കുന്നതിനായി കണ്ണൻദേവൻ കമ്പനി 5 വർഷം മുൻപ് ഭൂമി വിട്ടുനൽകി റോഡ് പണിതെങ്കിലും പൊതുമരാമത്ത് വകുപ്പ് ഇത് ഏറ്റെടുത്ത് ഗതാഗതയോഗ്യമാക്കാൻ തയാറാകുകയോ, എസ് വളവ് ഭാഗത്ത് ക്രാഷ് ബാരിയറുകൾ സ്ഥാപിക്കുകയോ ചെയ്തിട്ടില്ല.
മുട്ടം – ശങ്കരപ്പിള്ളി റോഡ്
തൊടുപുഴ – പുളിയന്മല റോഡിൽ മുട്ടം മുതൽ ശങ്കരപ്പിള്ളി വരെയുള്ള 2 കിലോമീറ്റർ ദൂരത്തിൽ അപകടം പതിവാണ്. എല്ലാ ദിവസവും ചെറുതോ വലുതോ ആയ ഒരു അപകടമെങ്കിലും ഇവിടെ ഉണ്ടാകുന്നുണ്ട്. റോഡ് ടാറിങ് ചെയ്തതിലെ അപാകതയാണ് പ്രധാന വില്ലൻ. കൂടുതലും റോഡിൽ നിന്ന് വാഹനങ്ങൾ തെന്നിമാറിയാണ് അപകടങ്ങളുണ്ടാകുന്നത്. മഴക്കാലത്ത് അപകടസാധ്യത ഇരട്ടിയാകും. നേർരേഖയിലുള്ള റോഡായതിനാൽ അമിതവേഗത്തിലാണ് മിക്ക വാഹനങ്ങളും ഇതുവഴി കടന്നുപോകുന്നത്.
പള്ളിക്കവല കോൺവന്റ് ജംക്‌ഷൻ
കട്ടപ്പന - ആനവിലാസം റൂട്ടിലെ പള്ളിക്കവലയ്ക്കു സമീപമുള്ള സെന്റ് മർത്താസ് കോൺവന്റ് ജംക്‌ഷനിൽ അപകടം പതിവാണ്. 3 റോഡുകളുടെ സംഗമ സ്ഥലമാണിത്. കട്ടപ്പനയിൽ നിന്ന് ആനവിലാസം റൂട്ടിലേക്ക് പോകുന്ന വാഹനങ്ങൾക്കു പുറമേ പാറക്കടവ് ബൈപാസിൽ നിന്ന് വരുന്ന വാഹനങ്ങളും ഈ ഭാഗത്തേക്കാണ് എത്തുന്നത്. ഇറക്കം നിറഞ്ഞ ഭാഗമായതിനാൽ വാഹനങ്ങൾ വേഗത്തിൽ എത്തിയാണ് പലപ്പോഴും അപകടം ഉണ്ടാകുന്നത്.
അപകടം കുറയ്ക്കാൻ ലക്ഷ്യമിട്ട് കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിൽ ഇവിടെ സ്ഥാപിച്ചിട്ടുള്ള കോൺവെക്സ് മിറർ നശിച്ച നിലയിലാണ്. ശബരിമല സീസൺ ആരംഭിച്ചാൽ പുളിയൻമല ഭാഗത്തു കൂടി എത്തുന്ന മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരുടെ വാഹനങ്ങളും ഇതുവഴിയാണ് പോകുന്നത്. കോൺവെക്സ് മിറർ ഉപയോഗപ്രദമാക്കുകയും അമിത വേഗം നിയന്ത്രിക്കാനുള്ള മാർഗങ്ങൾ കൈക്കൊള്ളുകയും ചെയ്താൽ അപകടങ്ങൾ കുറയ്ക്കാനായേക്കുമെന്നാണ് വിലയിരുത്തൽ.
കുമളി – മൂന്നാർ റോഡിലെ കൊടുംവളവുകൾ
കുമളി – മൂന്നാർ സംസ്ഥാനപാതയിൽ കൊടുംവളവുകളിൽ അപകടത്തിൽപെടുന്നതിലേറെയും വലിയ വാഹനങ്ങളാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ 5 ചരക്ക് ലോറികൾ അപകടത്തിൽപെട്ടു. അപകട സൂചനാ ബോർഡുകൾ ഇല്ലാത്തതും വളവുകളുണ്ടെന്ന് ബോർഡുകൾ സ്ഥാപിക്കാത്തതുമാണ് അപകടം വർധിക്കുന്നതിനുള്ള കാരണം.
പന്നിയാർകുട്ടി കുളത്രക്കുഴി റോഡ്
പന്നിയാർകുട്ടി കുളത്രക്കുഴി റോഡിൽ അപകടങ്ങൾ തുടർക്കഥയാണ്. കുളത്രക്കുഴിയിലൂടെയുള്ള റോഡ് നിർമിച്ച 2008 മുതൽ ഇതുവരെ ഒരു ഡസനിലേറെ അപകടങ്ങളാണ് ഇവിടെയുണ്ടായത്. മാസങ്ങൾക്കു മുൻപ് തമിഴ്നാട്ടിൽ നിന്ന് മാങ്ങ കയറ്റി എത്തിയ ലോറി നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞതാണ് ഇതിൽ അവസാനത്തേത്. ഇതിനു മുൻപ് തമിഴ്നാട്ടിൽ നിന്നു വന്ന 2 ലോറികൾ ഇൗ റോഡിൽ മറിഞ്ഞിരുന്നു.
ഇതിൽ 2017 മേയ് 24നുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർ മരിച്ചു. റോഡിന്റെ അശാസ്ത്രീയ നിർമാണവും തെറ്റിയ അലൈൻമെന്റുമാണ് അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു. പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്ത് സന്ദർശനം നടത്തിയെങ്കിലും അലൈൻമെന്റ് മാറ്റാനുള്ള നടപടികളുണ്ടായിട്ടില്ല.