ADVERTISEMENT

ബൈസൺവാലി ∙ ബസിൽ വച്ച് അപമാനിക്കാൻ ശ്രമിച്ച കണ്ടക്ടർക്കെതിരെ കേസ് കൊടുക്കാൻ സഹപാഠികളായ 50 പേരോടൊപ്പം നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ എത്തിയ പെൺകുട്ടിയുടെ വാർത്ത വായിച്ചപ്പോൾ, 52 വർഷം മുൻപത്തെ ഒരു രാത്രി ബൈസൺവാലി ഓർത്തെടുത്തു. നാട്ടുകാരിൽ ചിലർ സദാചാര പൊലീസ് ചമഞ്ഞ് അപമാനിക്കാൻ ശ്രമിച്ച സ്വന്തം അധ്യാപകരെ സംരക്ഷിക്കാൻ 25 കിലോമീറ്റർ അകലെയുള്ള പൊലീസ് സ്റ്റേഷനിലേക്കു നടന്നു പോയ  ഏഴാം ക്ലാസ് വിദ്യാർഥികളായ ആറു പേരുടെ കഥയാണത്. 

1970ലാണ് സംഭവം നടന്നത്. ബൈസൺവാലി ഗവ.ഹയർ സെക്കൻഡറി സ്കൂൾ അന്ന് ഗവ. യുപി സ്കൂളാണ്. ഇവിടത്തെ ഒരു അധ്യാപികയെയും സഹപ്രവർത്തകരായ പുരുഷ അധ്യാപകരെയും ബന്ധിപ്പിച്ച് നാട്ടിലെ ഒരു പ്രാദേശിക പത്രത്തിൽ വന്ന വാർത്തയോടെയാണ് സംഭവത്തിന്റെ തുടക്കം. നാട്ടിലെ ചില സദാചാര പൊലീസുകാർ സ്കൂൾ ഉപരോധിക്കുന്നതടക്കമുള്ള പരിപാടികൾ ആസൂത്രണം ചെയ്തു. എന്നാൽ അപവാദ പ്രചാരണം സത്യമല്ലെന്ന് അറിയാമായിരുന്ന സ്കൂളിലെ 7ാം ക്ലാസ് വിദ്യാർഥികളായ ആറംഗ സംഘം നാട്ടിലെ ചില സദാചാരവാദികളുടെ അക്രമത്തിൽ നിന്ന് അധ്യാപികയെ രക്ഷിക്കുന്നതിന് പൊലീസ് സ്റ്റേഷനിൽ പോയി പരാതി നൽകാൻ തീരുമാനിച്ചു. 

വാഹന സൗകര്യമില്ലാതിരുന്ന അക്കാലത്ത് വനത്തിലൂടെയും ഏലക്കാടുകളിലൂടെയും 25 കിലോമീറ്റർ സഞ്ചരിച്ചു വേണമായിരുന്നു ഉടുമ്പൻചോലയിലുള്ള പൊലീസ് സ്റ്റേഷനിലെത്താൻ. രാവിലെ സ്കൂളിലെത്തിയ സംഘം ആരോടും പറയാതെ ഉടുമ്പൻചോലയിലേക്കു നടന്നു തുടങ്ങി. അന്ന് വൈകിട്ട് അവർ സംഘത്തിലെ അംഗമായ രാമൻകുട്ടിയുടെ ചെമ്മണ്ണാറിലുള്ള സഹോദരിയുടെ വീട്ടിൽ അന്തിയുറങ്ങി. ഫോൺ സൗകര്യമില്ലാതിരുന്ന അക്കാലത്ത് 6 കുട്ടികളെ കാണാതായത് ബൈസൺവാലി ഗ്രാമത്തെയാകെ ആശങ്കയിലാഴ്ത്തി. മുതിർന്നവർ പല വഴിക്ക് അന്വേഷണമാരംഭിച്ചെങ്കിലും കാണാതായവരെ കുറി‍ച്ച് യാതൊരു വിവരവും ലഭിച്ചില്ല

നേരം പുലർന്നതോടെ വിദ്യാർഥി സംഘം ഉടുമ്പൻചോല പൊലീസ് സ്റ്റേഷനിലേക്കുള്ള യാത്ര തുടർന്നു. പൊലീസ് സ്റ്റേഷനു മുൻപിൽ പാറാവ് നിന്ന കൊമ്പൻ മീശയുള്ള പൊലീസുകാരൻ വിദ്യാർഥികളോട് കാര്യം തിരക്കി. തങ്ങളുടെ ആവശ്യം പറഞ്ഞപ്പോൾ വീട്ടിൽ പോയി രക്ഷിതാക്കളെയോ അധ്യാപകനെയോ കൂട്ടി പരാതി എഴുതിക്കൊണ്ട് വരാനായിരുന്നു ആ പൊലീസുകാരൻ പറഞ്ഞതെന്ന് സംഘാംഗമായിരുന്ന രാജു കൃഷ്ണൻ ഓർത്തെടുക്കുന്നു. ഇതു കേട്ട കുട്ടികൾ ആളെക്കൂട്ടാനായി തിരികെ പോന്നു. തിരികെ ബൈസൺവാലിയിലെത്തിയപ്പോൾ ആ ഗ്രാമം മുഴുവൻ ഉറക്കമൊഴിച്ച് തങ്ങൾക്കു വേണ്ടി കാത്തിരിക്കുകയായിരുന്നുവെന്ന് അവർക്ക് മനസ്സിലായി.

കുട്ടികൾ പൊലീസ് സ്റ്റേഷനിലേക്ക് പോയതിന്റെ കാരണമറിഞ്ഞതോടെ നാട്ടിലെ സദാചാരവാദികളൊക്കെ തെല്ലടങ്ങി. രാജു കൃഷ്ണൻ, രാമൻകുട്ടി, ശശിധരൻ പിള്ള, വിജയൻ പിള്ള, രാജപ്പൻ, ആന്റണി എന്നിവരാണ് അന്നത്തെ ആ വിദ്യാർഥി സംഘം. ഇവരിൽ പലരും പിന്നീട് സർക്കാർ സർവീസിൽ പ്രവേശിച്ചു വിരമിച്ചു. ഇപ്പോൾ പല ജില്ലകളിലായി വിശ്രമ ജീവിതം നയിക്കുകയാണിവർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com