മാലിന്യത്തിലൂടെ വരുമാനം: മൂന്നാർ പഞ്ചായത്ത് മാതൃകയെന്ന് മന്ത്രി
Mail This Article
മൂന്നാർ ∙ മാലിന്യങ്ങൾ വേർതിരിച്ച് സംസ്കരിച്ച് വരുമാനമാക്കിയ മൂന്നാർ പഞ്ചായത്തിന്റെ പ്രവർത്തനം സംസ്ഥാനത്തിന് മാതൃകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. പഞ്ചായത്ത്, ഹരിത കേരളം മിഷൻ, യു എൻ ഡി പി, ബിആർസി എസ് എന്നിവയുടെ നേതൃത്വത്തിൽ നടപ്പാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ ആറു മാസത്തിനിടയിൽ മൂന്നാർ പഞ്ചായത്തിൽ 13270 കിലോ പ്ലാസ്റ്റിക് മാലിന്യങ്ങൾ സംസ്കരിച്ചു വിൽപന നടത്തിയതിലൂടെ 1,96,205 രൂപയുടെ വരുമാനം നേടി.
ഓരോ വീടുകൾ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും മാലിന്യങ്ങൾ തരം തിരിച്ച് ശേഖരിക്കുന്ന പദ്ധതി വൻ വിജയകരമായി നടപ്പാക്കി. ഇതിനു പ്രധാന പങ്കു വഹിച്ചത് ഹരിതകർമ സേനാംഗങ്ങളാണ്. നല്ല തണ്ണി കല്ലാറിൽ വർഷങ്ങളായി കുന്നു കൂടി കിടന്ന മാലിന്യം നീക്കം ചെയ്തപ്പോൾ ഏഴ് ഏക്കർ സ്ഥലമാണ് പഞ്ചായത്തിന് വീണ്ടെടുക്കാനായത്. ഇത്തരം പ്രവർത്തനങ്ങൾ സംസ്ഥാനത്തെ മറ്റു പഞ്ചായത്തുകളിൽ നടപ്പാക്കുന്നതിനുള്ള മാതൃകയാണെന്നും മന്ത്രി പറഞ്ഞു.
പാഴ് വസ്തുക്കൾ ഉപയോഗിച്ച് പഴയ മൂന്നാറിൽ നിർമിച്ച അപ്സൈക്ലീഡ് പാർക്ക്, ജൈവ മാലിന്യങ്ങൾ ഉപയോഗിച്ച് നിർമിച്ച ജൈവവളം മുതിരപ്പുഴയിലെ കയർ ഭൂവസ്ത്ര പരിപാടി എന്നിവയുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. എ.രാജാ എം എൽ എ അധ്യക്ഷത വഹിച്ച യോഗത്തിൽ, നവകേരളം കർമപദ്ധതി കോ–ഓർഡിനേറ്റർ ഡോ.ടി.എൻ.സീമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ റാണിദാസ്,
പഞ്ചായത്ത് പ്രസിഡന്റ് പ്രവീണ രവികുമാർ, വൈസ് പ്രസിഡന്റ് എം.രാജേന്ദ്രൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ എം.രാജേന്ദ്രൻ, എം.ഭവ്യ, പഞ്ചായത്ത് സെക്രട്ടറി കെ.എൻ.സഹജൻ, ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ കെ.ടി.ബാലഭാസ്കരൻ ,ക്ലീൻ കേരള കമ്പനി എംഡി ജി.കെ.സുരേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.