60 ലക്ഷം കുടിശികയിൽ 50 ലക്ഷം എത്തി; കുടുംബശ്രീ ഹോട്ടലുകൾക്ക് താൽക്കാലിക ആശ്വാസം
Mail This Article
തൊടുപുഴ ∙ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന കുടുംബശ്രീ ഹോട്ടലുകൾക്ക് ആശ്വാസമാകുന്നു. കഴിഞ്ഞ 5 മാസമായി കുടിശിക നൽകാനുള്ള തുകയിൽ 50 ലക്ഷം രൂപ ഇന്നലെ കുടുംബശ്രീ മിഷനിൽ എത്തി. കുടിശികയിനത്തിൽ ലഭിക്കാനുള്ള 60 ലക്ഷം രൂപയിൽ 50 ലക്ഷം രൂപ എത്തിയതോടെ ജനകീയ ഹോട്ടലുകൾക്ക് താത്കാലിക ആശ്വാസമായി. സബ്‌സിഡി തുക ലഭിക്കാതിരുന്നതിനാൽ പല കുടുംബശ്രീ ഹോട്ടലുകളും അടച്ചുപൂട്ടിയിരുന്നു.
കൂടാതെ പല ഹോട്ടലുകളും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. 5 മാസത്തെ കുടിശികയാണ് ജില്ലയിലെ ജനകീയ ഹോട്ടലുകൾക്ക് ലഭിക്കാനുള്ളത്. വരും ദിവസങ്ങളിൽ കുടിശിക തുക കൊടുത്തു തുടങ്ങുമെന്ന് ജില്ലാ മിഷൻ അധികൃതർ പറഞ്ഞു. സബ്‌സിഡിക്കായി അപേക്ഷിച്ചവരുടെ തുകയാണ് നിലവിൽ നൽകുന്നത്. മുഴുവൻ ജനകീയ ഹോട്ടലുകളും സബ്‌സിഡിക്ക് അപേക്ഷിച്ചാൽ തുക തികയാതെ വരും. 10.60 രൂപ നിരക്കിൽ റേഷൻ അരി ലഭിക്കുമെന്നാണ് കുടുംബശ്രീ മിഷൻ പറയുന്നത്.
എന്നാൽ റേഷൻ അരിയിൽ ചോറുണ്ടാക്കിയാൽ ഉപഭോക്താക്കൾ കുടുംബശ്രീ ഹോട്ടൽ ഉപേക്ഷിക്കുംമാർക്കറ്റിൽ നിന്ന് 50 രൂപ വിലയുള്ള കുത്തരിയാണ് മിക്ക കുടുംബശ്രീ ഹോട്ടലുകളും ഉപയോഗിക്കുന്നത്. 20 രൂപ നിരക്കിൽ പൊതുജനത്തിന് ഊണ് നൽകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് ജനകീയ ഹോട്ടൽ. ഇടുക്കി ജില്ലയിലെ 48 പഞ്ചായത്തുകളിലായി 50 ജനകീയ ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ട്. ഓരോ ഹോട്ടലുകളിലും 100 മുതൽ 200 വരെ ഊണ് പ്രതിദിനം വിറ്റുവരുന്നു.