കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ സേനയുടെ ഭാഗമായി നിർത്താതെ ഓടിയ സിൽ; ഇനി രാജാക്കാടിന്റെ അഭിമാനം
Mail This Article
1999 മേയ് 8 മുതൽ ജൂലൈ 26 വരെ കാർഗിലിലെ ടൈഗർ ഹിൽസിലും നിയന്ത്രണ മേഖലയിലുമായി നടന്ന കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ സേനയുടെ ഭാഗമായി നിർത്താതെ ഓടിയ സിൽ എന്ന പേരിലറിയപ്പെടുന്ന ട്രക്ക് ഇനി രാജാക്കാടിന്റെ അഭിമാനമാണ്. ലെമൺ ഗ്രാസ് ഹോട്ടലിന് മുൻപിലാണ് 1966 മോഡൽ റഷ്യൻ നിർമിത സിൽ ട്രക്ക് വീര പരിവേഷത്തോടെ തലയുയർത്തി നിൽക്കുന്നത്.
മിസൈലുകൾ റീഫിൽ ചെയ്യുന്നതിന് ആവശ്യമായ ഓക്സിജൻ സിലിണ്ടറുകൾ യുദ്ധ രംഗത്ത് എത്തിക്കുകയായിരുന്നു കാർഗിൽ യുദ്ധത്തിൽ ഇൗ ട്രക്കിന്റെ ചുമതല. യുദ്ധത്തിലെ ഇന്ത്യൻ സേനയുടെ ഐതിഹാസിക വിജയത്തിന് ശേഷം പത്താൻകോട്ടിലെത്തിച്ച ട്രക്ക് ഇവിഎം ഗ്രൂപ്പ് ഉടമ ജോസ് മാത്യു 20 ലക്ഷത്തോളം രൂപ മുടക്കി ലേലത്തിൽ പിടിച്ചു. പിന്നീട് കോതമംഗലത്തെത്തിച്ച് അറ്റകുറ്റ പണികൾ നടത്തി.യുദ്ധത്തിൽ ഉപയോഗിച്ച 24 ഓക്സിജൻ സിലിണ്ടറുകൾ ഇപ്പോഴും ട്രക്കിൽ സൂക്ഷിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ട്രക്ക് രാജാക്കാട് ഇവിഎം ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ലെമൺ ഗ്രാസ് ഹോട്ടലിൽ എത്തിച്ചത്. ഇവിഎം ഗ്രൂപ്പിന്റെ മറ്റ് സ്ഥാപനങ്ങൾക്ക് മുൻപിലും ഇത്തരം ചരിത്ര പ്രാധാന്യമുള്ള വാഹനങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. ഇടുക്കി ഡാം നിർമാണത്തിനാവശ്യമായ യന്ത്രങ്ങൾ എത്തിച്ച മാക്ക് ട്രക്ക്, ഹിറ്റാച്ചി കമ്പനിയുടെ പഴയ ട്രെയിൻ എന്നിവ ജോസ് മാത്യുവിന്റെ വാഹന ശേഖരത്തിലുണ്ട്. പൊതുജനങ്ങൾക്ക് കാണാനും അറിയാനും വേണ്ടിയാണ് ഇവയെല്ലാം വിവിധ സ്ഥാപനങ്ങളുടെ മുന്നിൽ നിർത്തിയിട്ടിരിക്കുന്നതെന്ന് ലെമൺ ഗ്രാസ് മാനേജർ കെ.എം.ജോർളി പറഞ്ഞു.