അറ്റകുറ്റപ്പണി നടത്തി; പിന്നാലെ പൈപ്പ് പൊട്ടി
Mail This Article
ചെറുതോണി ∙ പൊട്ടിയ പൈപ്പ് മാറ്റി പുതിയതു സ്ഥാപിച്ച ശേഷം വിതരണ ടാങ്കിൽ നിന്നു വാൽവ് തുറന്നു ജലവിതരണം പുനരാരംഭിച്ചപ്പോൾ വീണ്ടും പൈപ്പ് പൊട്ടി ജലച്ചോർച്ച. തടിയമ്പാട് ടൗണിൽ ഇന്നലെയാണ് അറ്റകുറ്റപ്പണി നടത്തിയ ഭാഗത്തു തന്നെ വീണ്ടും പൈപ്പ് പൊട്ടി വലിയ അളവിൽ വെള്ളം ചോരാൻ തുടങ്ങിയത്. ഇതോടെ താൽക്കാലികമായി വാൽവ് വീണ്ടും പൂട്ടി അധികൃതർ ജലവിതരണം നിർത്തിവച്ചു. ടൗണിന് 200 മീറ്റർ ചുറ്റളവിൽ മാസങ്ങളായി 5 ഇടങ്ങളിൽ ജലവിതരണ പൈപ്പ് പൊട്ടി വെള്ളം പാഴാകുകയായിരുന്നു.
ഇതിൽ ഒരിടത്ത് ഈ വർഷം 4 പ്രാവശ്യമെങ്കിലും അറ്റകുറ്റപ്പണി നടന്നതാണ്. വെള്ളം പുഴ പോലെ ഒഴുകി പാഴാകുന്നതിനു പുറമേ റോഡുകളും തകർന്നുതുടങ്ങിയതോടെ വ്യാപകമായ പരാതി ഉയർന്നിരുന്നു. ഇതോടെയാണു കഴിഞ്ഞ വെള്ളിയാഴ്ച ജലവിതരണം നിർത്തിവച്ച ശേഷം അതോറിറ്റിയുടെ കരാർ തൊഴിലാളികൾ അറ്റകുറ്റപ്പണികൾ നടത്തിയത്. ഒരു പ്ലമറുടെ നേതൃത്വത്തിൽ 2 തൊഴിലാളികൾ ചേർന്നു രണ്ടു ദിവസം കൊണ്ട് മൂന്നിടത്തെ ചോർച്ചയാണ് അടച്ചത്. തുടർന്നു പണി അവസാനിപ്പിച്ച് ജലവിതരണം പുനരാരംഭിച്ചു.
നിലവാരം കുറഞ്ഞ ആസ്ബസ്റ്റോസ് പൈപ്പ് കൊണ്ട് ചോർച്ച അടച്ചതാണു വീണ്ടും പൈപ്പ് പൊട്ടാൻ കാരണമായത്. പൈപ്പ് പൂർണമായും പൊട്ടിയതിനാൽ ഇനി ഇതു മാറ്റിസ്ഥാപിക്കാതെ ജലവിതരണം തുടരാനാവില്ല. തടിയമ്പാട് ടൗണിനോടു ചേർന്ന് അടിമാലി – കുമളി ദേശീയപാതയിലും വലിയ അളവിൽ ജലച്ചോർച്ച തുടരുന്നുണ്ട്. എന്നാൽ ഇതു കണ്ടില്ലെന്നു നടിക്കുകയാണ് അധികൃതർ.