1908നു ശേഷം മൂന്നാറിൽ ട്രെയിൻ വീണ്ടുമെത്തുന്നു; ഇത്തവണ ടേക്ക് എ ബ്രേക്കായി
Mail This Article
മൂന്നാർ ∙ 1924 മഹാപ്രളയത്തിൽ തകർന്ന മൂന്നാറിലെ കുണ്ടള വാലി ട്രെയിനിന്റെ ആവി എൻജിൻ മാതൃകയിൽ വിനോദ സഞ്ചാരികൾക്കായി ടേക്ക് എ ബ്രേക്ക് സംവിധാനമൊരുങ്ങുന്നു. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ കല്ലാർ കരടിപ്പാറ വ്യൂ പോയിന്റിലാണു കെട്ടിടം നിർമിക്കുന്നത്. ശുചിത്വമിഷനും പള്ളിവാസൽ പഞ്ചായത്തും ചേർന്ന് 20 ലക്ഷം രൂപ ചെലവിട്ടാണു പഴമയുടെ ഓർമകൾ നിലനിർത്തുന്ന വിധത്തിൽ കെട്ടിടം നിർമിക്കുന്നത്.
കരടിപ്പാറയിൽ നിന്നുള്ള വിദൂര കാഴ്ചകൾ കാണുന്നതിനുള്ള വാച്ച് ടവർ, ശുചിമുറികൾ, ഭക്ഷണശാല എന്നിവയാണു കെട്ടിടത്തിലുള്ളത്. ട്രെയിനുള്ളിലെ അതേ സംവിധാനങ്ങൾ ശുചിമുറിയിൽ ഉൾപ്പെടെ ഒരുക്കും. ഡിസംബർ അവസാനത്തോടെ നിർമാണം പൂർത്തിയാക്കി ടേക്ക് എ ബ്രേക്ക് സഞ്ചാരികൾക്കായി തുറന്നു നൽകുമെന്നു പള്ളിവാസൽ പഞ്ചായത്ത് പ്രസിഡന്റ് വി.ജി. പ്രതീഷ് കുമാർ പറഞ്ഞു.
ചരിത്രം 1908ൽ
1908 ലാണു മൂന്നാറിൽ ചരക്ക് ഗതാഗതത്തിനും തേയില കൊണ്ടു പോകുന്നതിനുമായി ആവി എൻജിൻ ഘടിപ്പിച്ച ട്രെയിൻ സർവീസ് തുടങ്ങിയത്. അന്നത്തെ തേയില തോട്ടമുടകളായിരുന്ന ബ്രിട്ടീഷുകാരാണ് ട്രെയിൻ എത്തിച്ചത്. എന്നാൽ 1924 ലെ പ്രളയത്തിൽ ട്രെയിനും പാളങ്ങളും പൂർണമായി നശിച്ചു. ട്രെയിനിന്റെ അവശിഷ്ടങ്ങൾ നല്ലതണ്ണിയിലെ ടീ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. ട്രെയിനിന്റെ പാളങ്ങളുടെ ഭാഗങ്ങളാണു കെഡിഎച്ച്പി കമ്പനി മൂന്നാറിൽ വൈദ്യുതി വിതരണത്തിനുള്ള തൂണുകളായി ഉപയോഗിച്ചത്.