ട്രാഫിക് നിയമം ലംഘിച്ചാൽ പിടി വീഴും; മുട്ടം കവലയിൽ അത്യാധുനിക ക്യാമറ
Mail This Article
മുട്ടം ∙ ട്രാഫിക് നിയമലംഘനങ്ങൾ പിടികൂടാനായി മുട്ടം കവലയിൽ അത്യാധുനിക ക്യാമറ സ്ഥാപിച്ചു. ഡിസംബർ പകുതിയോടെ ക്യാമറയുടെ പ്രവർത്തനം ആരംഭിക്കും. വാഹനങ്ങളുടെ നമ്പർ പ്ലേറ്റും കാറിനുള്ളിലെ സീറ്റ് ബെൽറ്റും ഉൾപ്പെടെ ഒപ്പിയെടുക്കുന്ന ക്യാമറയാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. കേരള പൊലീസിന്റെ റോഡ് സുരക്ഷാ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 3 ഓട്ടമാറ്റിക് നമ്പർ പ്ലേറ്റ് ഡിറ്റക്‌ഷൻ റിവോൾവിങ് ക്യാമറ (എഎൻപി) ആണു സ്ഥാപിച്ചിട്ടുള്ളത്.
ജില്ലയുടെ അതിർത്തിപ്രദേശങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന നാലു ക്യാമറകൾക്കു പുറമേയാണു മുട്ടം, വെങ്ങല്ലൂർ, പെരുവന്താനം എന്നിവിടങ്ങളിലും പുതിയതായി ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്.മൂന്നിടത്തും 2 എഎൻപിആർ ക്യാമറകൾ വീതവും മുട്ടം 3, വെങ്ങല്ലൂർ 5, പെരുവന്താനം 2 സിസിറ്റിവി ക്യാമറകളുമാണു സ്ഥാപിച്ചത്. ജില്ലയിൽ പൊലീസ് ക്യാമറ സ്ഥാപിച്ചത് 65 ലക്ഷം രൂപ മുടക്കിയാണ്. മൂന്നാറിലെ നിലയത്തിൽ നിന്നാണ് ആദ്യം ക്യാമറകൾ പ്രവർത്തിപ്പിക്കുന്നത്.
ഏപ്രിൽ പകുതിയോടെ പൈനാവിൽ നിർമാണം നടക്കുന്ന നിലയത്തിലേക്കു പ്രവർത്തനം മാറ്റാനാണു തീരുമാനം. അപകടം വരുത്തി നിർത്താതെ പോകുന്നവയും അമിതവേഗത്തിൽ പോകുന്നവയും ലഹരിവസ്തുക്കൾ കടത്തുന്നവയുമായ വാഹനങ്ങൾ, മോഷണങ്ങൾ തുടങ്ങിയവ ക്യാമറ പ്രവർത്തനക്ഷമമാകുന്നതോടെ നിരീക്ഷിക്കാനും കണ്ടുപിടിക്കാനും സാധിക്കും. അമിതവേഗത്തിൽ ചീറിപ്പായുന്ന വാഹനങ്ങളുടെ പോലും നമ്പർ പ്ലേറ്റ് ഒപ്പിയെടുക്കാൻ കഴിയുന്ന ശക്തിയേറിയവയാണ് എഎൻപിആർ ക്യാമറകൾ.