കല്ലാർ സ്കൂളിൽ ‘ഭീകരാക്രമണം’; ചെറുത്ത് എൻസിസി കെഡറ്റുകൾ
Mail This Article
മുണ്ടിയെരുമ ∙ അരുണാചൽ - ചൈന ബോർഡറിൽ ഇന്ത്യ അമേരിക്ക സംയുക്ത സൈനികാഭ്യാസം നടക്കുന്ന സമയത്ത് ഇങ്ങ് തെക്ക് കേരള തമിഴ്നാട് ബോർഡറിൽ സ്ഥിതി ചെയ്യുന്ന ഇടുക്കി നെടുങ്കണ്ടം കല്ലാർ സ്കൂളിൽ ശത്രുരാജ്യത്തു നിന്നുള്ള ഭീകരാക്രമണം ഫയർ ആൻഡ് മൂവ്മെന്റ് ആക്‌ഷനിലൂടെ അവതരിപ്പിച്ച് കയ്യടി നേടിയിരിക്കുകയാണ് 33 നെടുങ്കണ്ടം എൻസിസി ബറ്റാലിയൻ കെഡറ്റുകൾ.കല്ലാർ സ്കൂളിൽ നടന്നുവരുന്ന 33 നെടുങ്കണ്ടം ബറ്റാലിയന്റെ 8 ദിവസം നീണ്ടു നിൽക്കുന്ന വാർഷിക ക്യാംപിനോടനുബന്ധിച്ച് കോട്ടയം ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ബിജു ശാന്താറാമിന്റെ സന്ദർശന വേളയിലായിരുന്നു കുട്ടി സൈനികരുടെ പ്രകടനം.
പാക്കിസ്ഥാനിൽ നിന്നും കടൽമാർഗം കൊച്ചിയിലെത്തി ഇടുക്കിയിൽ ഭീകരാക്രമണത്തിനു തയാറെടുത്ത പാക്കിസ്ഥാൻ ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് സംഘത്തലവൻ അൽ മുഷ്താഖ് അലി എന്ന ‘കൊടും ഭീകരനെയും കൂട്ടാളികളെയും ഇന്ത്യൻ സേന 40 മിനിറ്റ് നീണ്ടു നിന്ന മിന്നലാക്രമണത്തിലൂടെ കീഴടക്കി പിടികൂടുന്ന കിടിലൻ രംഗങ്ങളാണ് കല്ലാർ സ്കൂൾ മൈതാനിയിൽ കുട്ടികൾ അവതരിച്ചത്. ഭീകരരായും കമാൻഡോകളായും കുട്ടികൾ തന്നെ വേഷമിട്ടു.
രാവിലെ നടന്ന ചടങ്ങിൽ ബ്രിഗേഡിയർ ബിജു ശാന്താറാമിനു കെഡറ്റുകൾ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു നെടുങ്കണ്ടം ബറ്റാലിയൻ കമാൻഡിങ് ഓഫിസർ കേണൽ എസ്.എസ്. ചീമ, ലഫ്റ്റനന്റ് കേണൽ എൻ.സി. തോമസുകുട്ടി, സുബേദാർ മേജർ അവതാർ സിങ്, സുബേദാർ കേണൽ സെൽവം, ഹവീൽദാർ ഗിരീഷ്, ലഫ്റ്റനന്റ്മാരായ റിഷാൽ റഷീദ്, എം.കെ.ഹസീന, അസോഷ്യേറ്റ് ഓഫിസർമാരായ ഡോ. കെ.സി.കരിയപ്പ, ബിജു ജേക്കബ്, ഒ.എസ്.രശ്മി എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. നെടുങ്കണ്ടം ബറ്റാലിയനു കീഴിലെ 8 കോളജുകളിൽ നിന്നു 11 സ്കൂളുകളിൽ നിന്നുമുള്ള 395 കെഡറ്റുകളാണു ക്യാംപിൽ പങ്കെടുക്കുന്നത്.