ADVERTISEMENT

തൊടുപുഴ ∙ കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് സ്പെഷൽ സർവീസുകളും ഗ്രാമീണ റൂട്ടുകളിൽ പുതിയ സർവീസുകളും ആരംഭിക്കണമെന്ന് ജനപ്രതിനിധികളും നേതാക്കളും. എന്നാൽ ഇതിനുള്ള ബസും ജീവനക്കാരും എവിടെയെന്ന് ജീവനക്കാർ. തൊടുപുഴ ഡിപ്പോയിൽ നിലവിലുള്ള സർവീസുകൾ പോലും ഓടിക്കാൻ ബസുകളും ആവശ്യത്തിനു ജീവനക്കാരും ഇല്ലാത്ത അവസ്ഥയിൽ പുതിയ സർവീസുകളും സ്പെഷൽ സർവീസുകളും എങ്ങനെ തുടങ്ങുമെന്നാണ് അധികൃതരുടെ ചോദ്യം.

നിലവിൽ 44 സർവീസുകൾ ഉണ്ടായിരുന്ന ഡിപ്പോയിൽ നിന്ന് കഴിഞ്ഞ മാസം കുമളി ഡിപ്പോയിലേക്ക് 3 ബസും. പമ്പയിലേക്ക് 3 ബസും സ്പെഷൽ സർവീസിനായി കൊണ്ടു പോയി. ഇതിനായി 12 ജീവനക്കാരെയും അയച്ചു. ഇതോടെ തൊടുപുഴ ഡിപ്പോയിൽ നിന്ന് ഉള്ള കട്ടപ്പന, ചേലച്ചുവട്, വൈക്കം റൂട്ടുകളിലെ ചില ബസുകൾ മുടങ്ങി. പകരം ബസും ജീവനക്കാരും ഇല്ലാത്തതിനാലാണ് സർവീസുകൾ മുടങ്ങുന്നത്. ഇതിനിടെ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാൻ താൽക്കാലിക ജീവനക്കാരെ എടുക്കുന്നതിനായി ഡ്രൈവിങ് ടെസ്റ്റും ഇന്റർവ്യൂവും നടത്തി.

എന്നാൽ താൽക്കാലികക്കാരെ നിയമിക്കുന്നതിനിടെ ചിലർ കോടതിയിൽ പോയി സ്റ്റേ വാങ്ങിയതോടെ ഈ ശ്രമവും പരാജയപ്പെട്ടു. നിലവിൽ ഉള്ള ബസുകൾ പോലും ഓടിക്കാൻ യാതൊരു നിർവാഹവുമില്ലാതെ അധികൃതർ കഷ്ടപ്പെടുകയാണ്. മന്ത്രിയും മറ്റ് ജനപ്രതിനിധികളും നിർദേശിച്ച റൂട്ടുകളിൽ പോലും ബസ് ഓടിക്കാൻ മാസങ്ങളായിട്ടും കഴിഞ്ഞിട്ടില്ല. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിൽ പിന്നെ കഴിഞ്ഞ 6 വർഷമായി പുതുതായി ബസുകൾ ഒന്നും ഇറക്കുന്നില്ല.

നേരത്തെ ശബരിമല സീസൺ ആകുമ്പോഴേക്കും എല്ലാ ഡിപ്പോയിലേക്കും ഏതാനും ബസുകൾ സ്പെഷൽ സർവീസിനായി അയച്ചിരുന്നു. ഇപ്പോൾ ഇതും ഇല്ലാതായി. അതിനാൽ ഉള്ള ബസുകൾ കൊണ്ടാണ് നിലവിലുള്ള സർവീസുകൾ നടത്തുന്നത്. ജീവനക്കാരുടെ കുറവ് കാരണം പല ജീവനക്കാരും തുടർച്ചയായി ജോലി ചെയ്യേണ്ടി വരുന്നുണ്ട്. അത്യാവശ്യത്തിന് ആരെങ്കിലും അവധി എടുത്താൽ സർവീസ് മുടങ്ങുന്ന സ്ഥിതിയാണെന്ന് ജീവനക്കാർ പറയുന്നു.

ഇതിനിടെയാണ് ശബരിമല സീസൺ പ്രമാണിച്ച് പുതിയ സർവീസുകൾ ആരംഭിക്കാൻ നിർദേശം. ഇത്തരത്തിൽ സർവീസുകൾ ആരംഭിക്കുന്നതിനു ബസുകളും ഇതിനായി ആവശ്യത്തിനു ജീവനക്കാരെയും നിയമിക്കണ മെന്നാണ് ജീവനക്കാരും നഗരവാസികളും ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ ജനപ്രതിനിധികളും മറ്റ് അധികാരികളും തികഞ്ഞ അനാസ്ഥയാണ് കാട്ടുന്നതെന്ന ആക്ഷേപം ശക്തമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com