യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം; വൈദ്യുതി ബോർഡിന് ഗുരുതര വീഴ്ച
Mail This Article
വണ്ടിപ്പെരിയാർ ∙ വഴിവിളക്ക് സ്ഥാപിക്കുന്നതിനു വൈദ്യുതി പോസ്റ്റിൽ കയറുന്നതിനിടെ യുവാവ് ഷോക്കേറ്റു മരിച്ച സംഭവത്തിൽ വൈദ്യുതി ബോർഡിനു ഗുരുതര വീഴ്ച. വഴിവിളക്കുകൾ പോസ്റ്റിൽ കയറി സ്ഥാപിക്കുമ്പോൾ മേൽനോട്ടത്തിന് കെഎസ്ഇബി ജീവനക്കാർ നിർബന്ധമായും ഉണ്ടാവണമെന്നാണ് നിയമം. എന്നാൽ, വള്ളക്കടവിൽ അപകടത്തിനിടയായ സ്ഥലത്ത് കെഎസ്ഇബി ജീവനക്കാർ ഉണ്ടായിരുന്നില്ല.
വിളക്കുകൾ വില നൽകി വാങ്ങേണ്ടതും ഇവ മാറുന്നതിന് കരാർ നൽകേണ്ടതും പഞ്ചായത്തുകളുടെ ഉത്തരവാദിത്തമാണ്. എന്നാൽ, വിളക്കുകൾ പോസ്റ്റിൽ കയറി സ്ഥാപിക്കുന്നതിന്റെ മേൽനോട്ടം കെഎസ്ഇബി ജീവനക്കാരുടെ ഉത്തരവാദിത്തത്തിലായിരിക്കണം. എച്ച്ടി വൈദ്യുത ലൈൻ ആണെങ്കിൽ സബ് എൻജിനീയർ, എൽടി ലൈൻ എങ്കിൽ ഓവർസീയർ എന്നീ പ്രകാരമാണ് മേൽനോട്ടം വഹിക്കേണ്ടത്.
മണ്ഡല ഉത്സവവുമായി ബന്ധപ്പെട്ട് പഞ്ചായത്തിന്റെ വഴിവിളക്ക് തെളിക്കുന്ന പദ്ധതിക്കു കരാർ എടുത്തു തെരുവ് വിളക്ക് സ്ഥാപിക്കുന്നതിനായി വൈദ്യുത പോസ്റ്റിൽ ഏണി ചാരി കയറുന്നതിനിടയിൽ ആണു മ്ലാമല ചാത്തനാട്ട് സാലി മോന്(48) ദാരുണാന്ത്യം സംഭവിച്ചത്. മേജർ ഇലക്ട്രിക് സെക്‌ഷന് കീഴിൽ കറപ്പുപാലം, എച്ച്പിസി എന്നിവിടങ്ങളിൽ വിളക്ക് സ്ഥാപിക്കുന്നതിന്റെ ഭാഗമായുള്ള ജോലികൾക്കായി ഈ പ്രദേശത്ത് വൈദ്യുതി നിയന്ത്രണത്തിന് പെർമിറ്റ് നൽകിയിരുന്നു.
എന്നാൽ, ഇവിടത്തെ ജോലികൾ അവസാനിച്ച് കൊക്കക്കാട് ഭാഗത്ത് വൈദ്യുതി പോസ്റ്റിൽ വിളക്ക് മാറുന്നതിനു സാലിമോനും കൂട്ടരും എത്തുകയായിരുന്നു. ഈ സമയം ലൈനിൽ കൂടി വൈദ്യുതി പ്രവഹിക്കുന്നുണ്ടായിരുന്നു എന്നാണ് പ്രദേശവാസികളുടെ ആരോപണം.ഏണി ചാരി വയ്ക്കുന്നതിനിടയിൽ കമ്പിയിൽ തട്ടി ഷോക്കേറ്റ് സാലി മോൻ താഴെ വീഴുകയായിരുന്നു.
എച്ച്ടി ലൈനിൽ അറ്റകുറ്റ പണികൾ നടത്തുമ്പോൾ പെർമിറ്റ് എടുക്കുകയും എൽടി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്ന സമയത്തു ട്രാൻസ്ഫോമറിലെ ഫ്യൂസ് ഊരി മാറ്റുകയും ചെയ്തിരിക്കണം എന്ന നിയമവും ഇവിടെ ലംഘിക്കപ്പെട്ടു. കൂടാതെ സുരക്ഷാ ഉപകരണങ്ങൾ ഒന്നുമില്ലാതെയാണ് തൊഴിലാളികൾ വൈദ്യുതി പോസ്റ്റുകളിൽ കയറിയതും.