മദ്യപാനത്തിനിടെ വാക്കേറ്റം; റബർ കത്തികൊണ്ട് കുത്തേറ്റ ആൾ മരിച്ചു
Mail This Article
തൊടുപുഴ ∙ മദ്യപസംഘങ്ങൾ തമ്മിലുണ്ടായ വാക്കേറ്റം കത്തിക്കുത്തിൽ കലാശിച്ചു; ഒരാൾ കൊല്ലപ്പെട്ടു. മൂന്നുപേർ അറസ്റ്റിലായി. പൂമാല ഇടശേരിയിൽ സാം ജോസഫ് (42) ആണ് മരിച്ചത്. മച്ചിയാനിക്കൽ ജിതിൻ, ആര്യങ്കാലായിൽ ആഷിക് ജോർജ്, ചിറയ്ക്കൽ പ്രിയൻ എന്നിവരെ കാഞ്ഞാർ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാമറ്റം നാളിയാനിയിൽ ശനി രാത്രി 12നാണു സംഭവം.
മദ്യപാനത്തിനിടെ ഇവർ തമ്മിലുണ്ടായ തർക്കത്തിനിടയിൽ ജിതിൻ റബർ കത്തികൊണ്ട് സാമിന്റെ കഴുത്തിൽ കുത്തുകയായിരുന്നു. കൊല്ലപ്പെട്ട സാം ജോസഫ് ഉൾപ്പെടെ നാലംഗ സംഘം റോഡ് വക്കിൽ മദ്യപിച്ചുകൊണ്ടിരിക്കെ അതുവഴി വന്ന മൂന്നുപേർ തമ്മിലുണ്ടായ തർക്കം വാക്കേറ്റത്തിലും കത്തിക്കുത്തിലുമെത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
സാമിന് കുത്തേറ്റതോടെ സംഘത്തിലുണ്ടായിരുന്നവർ ചിതറിയോടി. വീണു പരുക്കേറ്റതെന്നാണ് ആശുപത്രിയിൽ പറഞ്ഞത്. സംശയം തോന്നിയ ആശുപത്രി അധികൃതർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. ജിതിൻ ഒട്ടേറെ കേസുകളിൽ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. സാം ജോസഫിന്റെ സംസ്‌കാരം നടത്തി. ഭാര്യ: ടിന്റു.