വാശിയേറി, ചാടി വീശി പരിചമുട്ട്; വൈദ്യുതി മുടങ്ങിയിട്ടും മനഃസാന്നിധ്യം കൈവിടാതെ ഒന്നാം സ്ഥാനം വെട്ടിപ്പിടിച്ചു
Mail This Article
തൊടുപുഴ∙ ഇടുക്കി റവന്യുജില്ലാ കലോത്സവത്തിൽ പരിചമുട്ട് മത്സരത്തിനിടെ വൈദ്യുതി മുടങ്ങിയിട്ടും മനഃസാന്നിധ്യം കൈവിടാതെ ഒന്നാം സ്ഥാനം വെട്ടിപ്പിടിച്ച് മുരിക്കാശ്ശേരി സെന്റ് മേരീസ് എച്ച്എസ്എസ്. സബ് ജില്ലാ മത്സരത്തിന് മുൻപു പനിക്കിടക്കയിലായ വിദ്യാർഥികൾ അതു വകവയ്ക്കാതെയാണ് മത്സരത്തിൽ പങ്കെടുത്തത്.
പലർക്കും പനി പൂർണമായി വിട്ടുമാറാതെയാണ് ജില്ലാ മത്സരങ്ങൾക്കും എത്തിയത്. ആൽബർട്ട് ജോസഫ്, അബിൻ ബിജു എന്നിവരുടെ ശിക്ഷണത്തിലായിരുന്നു പരിശീലനം. വിദ്യാർഥികൾക്ക് മത്സരിക്കാൻ വേണ്ട സഹായവും പ്രോത്സാഹനവും നൽകി സ്കൂളിലെ മലയാളം അധ്യാപിക ആൽഫ മരിയ കൂടെയുണ്ട്.
ഹൈസ്കൂൾ വിഭാഗം പരിചമുട്ടിൽ ഒന്നാം സ്ഥാനം വലിയതോവാള സിആർഎച്ച്എസ് കരസ്ഥമാക്കി.രാജാപാറ സ്വദേശി സിജോ തോമസിന്റെ കീഴിലായിരുന്നു പരിശീലനം. സിജോയുടെ കീഴിൽ തന്നെ 2012 മുതൽ 2016 വരെ തുടർച്ചയായി സംസ്ഥാന കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. തോമസാണ് 14 കൊല്ലമായി തുടർച്ചയായി പരിചമുട്ട് പരിശീലനം സ്കൂളിന് നൽകുന്നത്.