3 ദിവസങ്ങളിൽ 4 വളർത്തു നായ്ക്കൾ അപ്രത്യക്ഷം; അമ്പിളിക്കുന്നിൽ കടുവയുടെ കാൽപാടുകൾ
Mail This Article
അടിമാലി ∙ അടിമാലിക്കു സമീപം പെട്ടിമുടിയിൽ കണ്ടെത്തിയ കടുവ ജനവാസ മേഖലയിലേക്ക്. കൂമ്പൻപാറയ്ക്കു സമീപം അമ്പിളിക്കുന്നു പ്രദേശത്ത് ഇന്നലെ കടുവയുടെ കാൽപാടുകൾ കണ്ടെത്തിയതോടെ ജനങ്ങൾ പരിഭ്രാന്തിയിൽ. പെട്ടിമുടി ഭാഗത്താണു കടുവയുടെ കാൽപാടുകൾ ആദ്യം കണ്ടത്. 4 വളർത്തു നായ്ക്കളെ കാണാതായ തോടെ നാട്ടുകാർ നാട്ടുകാർ നടത്തിയ പരിശോധനയിലാണു കാൽപാടുകൾ കണ്ടെത്തിയത്.
3 ദിവസങ്ങളിലാണു 4 വളർത്തു നായ്ക്കൾ അപ്രത്യക്ഷമായത്. വനം വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ ഭേദപ്പെട്ട വലുപ്പമുള്ള കടുവയുടെ കാൽപാടുകളാണിതെന്നു തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് അടിമാലി ഫോറസ്റ്റ് റേഞ്ച് ഓഫിസർ ജോജി ജയിംസിന്റെ നേതൃത്വത്തിൽ കാൽപാടുകൾ കണ്ട സ്ഥലത്തു ചൊവ്വാഴ്ച രാത്രി നിരീക്ഷണ ക്യാമറ സ്ഥാപിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരെ പട്രോളിങ്ങിനും നിയോഗിച്ചിരുന്നു.
എന്നാൽ പെട്ടിമുടിയിൽ നിന്ന് അധികം ദൂരം ഇല്ലാത്ത അമ്പിളിക്കുന്ന്, ഓടക്കാസിറ്റി ഭാഗത്താണ് ഇന്നലെ കടുവയുടെ കാൽപാടുകൾ കണ്ടെത്തിയത്. വനം വകുപ്പ് അധികൃതരുടെ പരിശോധനയിൽ പെട്ടിമുടിയിൽ കണ്ടെത്തിയ കാൽപാടിനു സമാനമാണ് ഇതെന്ന് തെളിഞ്ഞിട്ടുണ്ട്. മേഖലയിൽ നിരീക്ഷണം ശക്തമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ കാർഷിക ജനവാസ മേഖലയിലെ കടുവ സാന്നിധ്യം ജനങ്ങളുടെ ഉറക്കം കെടുത്തുന്നു.