മിണ്ടാപ്രാണികളേ... ഈ ബോർഡ് കണ്ട് നിർവൃതിയടയുക !
Mail This Article
തൊമ്മൻകുത്ത് ∙ കരിമണ്ണൂർ മൃഗാശുപത്രിയുടെ കീഴിൽ തൊമ്മൻകുത്തിൽ പ്രവർത്തിക്കുന്ന വെറ്ററിനറി സബ് സെന്ററിൽ വേണ്ടത്ര ജീവനക്കാരില്ലെന്നു പരാതി. തൊമ്മൻകുത്ത് മിൽമ കെട്ടിടത്തിന്റെ താഴത്തെ നിലയിലെ മുറിയിൽ സബ് സെന്റർ പ്രവർത്തനം തുടങ്ങിയിട്ടു വർഷങ്ങൾ കഴിഞ്ഞു. രാവിലെ 9 മുതൽ 3 വരെയാണു സബ് സെന്ററിൽ ലൈഫ് സ്റ്റോക്ക് ഇൻസ്പെക്ടർ ഉണ്ടായിരിക്കേണ്ട സമയം. എന്നാൽ കർഷകർ ഫോണിൽ വിളിച്ചാൽ മാത്രമേ ഉദ്യോഗസ്ഥൻ ഇവിടെ എത്തുകയുള്ളൂ എന്നാണു ക്ഷീരകർഷകരുടെ പരാതി.
അതേ സമയം, പന്നിപ്പനി, കുളമ്പുരോഗം, പേവിഷബാധ എന്നിവയുടെ പ്രതിരോധവുമായി ബന്ധപ്പെട്ടവ ഉൾപ്പെടെയുള്ള ജോലികൾക്ക് ജീവനക്കാരെ മറ്റു മേഖലകളിൽ നിയോഗിക്കേണ്ടിവരുന്നതിനാലാണു സബ് സെന്ററിൽ ദിവസവും എൽഐയുടെ സേവനം ലഭ്യമാക്കാൻ കഴിയാത്തത് എന്നാണ് അധികൃതർ പറയുന്നത്. ഇപ്പോൾ തൊമ്മൻകുത്ത് സബ് സെന്ററിലെ ജീവനക്കാരൻ അവധിയിലാണെന്നു കരിമണ്ണൂർ വെറ്ററിനറി സർജൻ പറഞ്ഞു. ഇപ്പോൾ സബ് സെന്റർ പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്കു മൃഗങ്ങളെ എത്തിക്കാൻ സാധിക്കുന്നില്ലെന്നും പരാതിയുണ്ട്. സബ് സെന്ററിനു കൂടുതൽ സൗകര്യപ്രദമായ കെട്ടിടം ഉടൻ തന്നെ ക്രമീകരിക്കുമെന്നു വാർഡ് മെംബർ ബിബിൻ അഗസ്റ്റിൻ പറഞ്ഞു.