മൂന്നാറിൽ കാട്ടാനശല്യം; കന്നിമല ടോപ്, ലക്ഷ്മി, മൂന്നാർ ഡിവൈഎസ്പി വസതി എന്നിവിടങ്ങളിൽ ശല്യമേറെ
Mail This Article
മൂന്നാർ∙ രണ്ടാഴ്ചയായി തുടരുന്ന കാട്ടാനശല്യത്തിൽ പൊറുതി മുട്ടി മൂന്നാർ തോട്ടം മേഖലയിലെ ജനങ്ങൾ. കന്നിമല ടോപ്, ലക്ഷ്മി, മൂന്നാർ ഡിവൈഎസ്പി വസതി എന്നിവിടങ്ങളിലാണ് കഴിഞ്ഞ രണ്ടാഴ്ചയായി കാട്ടാന ശല്യം രൂക്ഷമായിരിക്കുന്നത്.നാല് കുഞ്ഞുങ്ങളടക്കമുള്ള എട്ട് ആനകളാണ് രണ്ടു സംഘങ്ങളായി മേഖലയിൽ ചുറ്റി തിരിയുന്നത്. ബുധൻ ഉച്ചകഴിഞ്ഞ് മൂന്നിന് പെരിയ വരറോഡിലുള്ള ഡിവൈഎസ്പിയുടെ വസതിക്കു സമീപമുള്ള റോഡിലിറങ്ങിയ നാലംഗസംഘം ഒരു മണിക്കൂർ നേരം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടുത്തി.
വനം വകുപ്പിന്റെ ദ്രുതകർമ സേനാംഗങ്ങളെത്തിയാണ് കാട്ടാന സംഘത്തെ ഓടിച്ച് ഗതാഗതം പുനരാരംഭിച്ചത്. ലക്ഷ്മി, കന്നിമല ലോവർ, കന്നിമല ടോപ് എന്നിവടങ്ങളിലാണ് കഴിഞ്ഞ രണ്ടാഴ്ചയായി കാട്ടാനശല്യം രൂക്ഷമായിരിക്കുന്നത്. പകലും രാത്രിയിലുമായി വീടുകൾക്ക് സമീപത്തുകൂടി കാട്ടാനകൾ നടക്കുന്നതു മൂലം പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് തൊഴിലാളികൾ. കാട്ടാനശല്യം രൂക്ഷമായതോടെ മിക്ക എസ്റ്റേറ്റുകളിലും തൊഴിലാളികൾ വീടുകളോടു ചേർന്ന് പതിറ്റാണ്ടുകളായി നടത്തി വന്നിരുന്ന പച്ചക്കറി കൃഷികൾ പൂർണമായി ഉപേക്ഷിച്ചു.