ക്രിസ്മസ്–പുതുവത്സരാഘോഷം: മൂന്നാറിലെത്തി, പതിനായിരങ്ങൾ; തിരക്കു മൂലം പ്രവേശനം കിട്ടാതെ നിരവധിപ്പേർ
Mail This Article
മൂന്നാർ ∙ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്കായി മൂന്നാറിലേക്ക് ഒഴുകിയെത്തിയതു പതിനായിരങ്ങൾ. ഡിസംബർ 20 മുതലാണു മൂന്നാറിൽ സന്ദർശകത്തിരക്ക് അനുഭവപ്പെട്ടത്. 2018ലെ പ്രളയം, കോവിഡ് പ്രതിസന്ധികൾക്കു ശേഷം മൂന്നാറിൽ ഏറ്റവുമധികം സഞ്ചാരികളെത്തിയത് ഈ ഡിസംബറിലാണ്. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ ഫ്ലവർ ഗാർഡനിൽ 29,720 പേരും രാജമലയിൽ 35,000 പേരും ബൊട്ടാണിക്കൽ ഗാർഡനിൽ 25,000, മാട്ടുപ്പെട്ടിയിൽ 20,000 പേർ വീതവുമാണു കഴിഞ്ഞ 10 ദിവസത്തിനിടെ സന്ദർശിച്ചത്. ഇതിന്റെ നാലിരട്ടിയിലധികം പേർക്കു തിരക്കു മൂലം പ്രവേശനം കിട്ടാതെ മടങ്ങേണ്ടിവന്നു.
പുതുവർഷത്തലേന്നാണു മൂന്നാർ, വട്ടവട, ചിന്നക്കനാൽ മേഖലയിൽ ഏറ്റവുമധികം സഞ്ചാരികളെത്തിയത്. മുറികൾ ലഭിക്കാത്തതിനെത്തുടർന്നു പലരും വാഹനത്തിനുള്ളിലും മറ്റുമാണു രാത്രി കഴിച്ചുകൂട്ടിയത്. കഴിഞ്ഞ 3 ദിവസമായി മേഖലയിൽ അതിശൈത്യം തുടരുകയാണ്. മൂന്നാർ, നല്ലതണ്ണി എന്നിവിടങ്ങളിൽ ഇന്നലെ രാവിലെ 3 ഡിഗ്രി സെൽഷ്യസായിരുന്നു താപനില. മാട്ടുപ്പെട്ടി, കുണ്ടള, ലക്ഷ്മി, ഗുണ്ടുമല എന്നിവിടങ്ങളിൽ രണ്ടും, തെന്മല, ചെണ്ടുവര, ലാക്കാട് എന്നിവിടങ്ങളിൽ ഒരു ഡിഗ്രി സെൽഷ്യസുമായിരുന്നു ഇന്നലെ രാവിലത്തെ താപനില.