കേരളത്തിലേക്ക് കടത്താൻ സൂക്ഷിച്ച 6 കിലോഗ്രാം കഞ്ചാവ് പിടികൂടി
Mail This Article
കുമളി ∙ സംസ്ഥാന അതിർത്തിയായ ഗൂഡല്ലൂരിൽ നിന്നു കേരളത്തിലേക്കു കടത്താനായി സൂക്ഷിച്ച 6 കിലോഗ്രാം കഞ്ചാവ് പൊലീസ് പിടികൂടി. ഇതോടൊപ്പം ബൈക്കും 26,000 രൂപയും പിടിച്ചു. കേസിൽ 3 സ്ത്രീകളടക്കം 7 പേരെ അറസ്റ്റ് ചെയ്തു. തേനി ജില്ലയിലെ ഗൂഡല്ലൂരിൽ പാണ്ഡ്യന്റെ മകൻ പ്രഭു ആന്ധ്രയിൽ നിന്നു കഞ്ചാവ് വാങ്ങി വീട്ടിൽ സൂക്ഷിച്ചു മറ്റുള്ളവർ വഴി വിൽപന നടത്തുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്നു നോർത്ത് റോഡിൽ പട്രോളിങ് നടത്തുമ്പോൾ ഒരു വീടിന്റെ വാതിലിൽ ബൈക്കുമായി 2 യുവാക്കളെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തി.
ഇവരെ ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായ മറുപടികളാണു നൽകിയത്. തുടർന്നു പൊലീസ് ബൈക്കുകൾ പരിശോധിച്ചപ്പോൾ 2 കിലോഗ്രാം കഞ്ചാവു കണ്ടെത്തി. അന്വേഷണത്തിൽ ഇവർ തിരുച്ചിറപ്പള്ളി ഗാന്ധി മാർക്കറ്റിലെ ശബരിമണി (25), തിരുച്ചിറപ്പള്ളി അരിയമംഗലം സ്വദേശി അരുൺപാണ്ടി (26) എന്നിവരാണെന്നും വടക്കേരഥ വീഥിയിലുള്ള നവീൻ കുമാറിന്റെ ഭാര്യ രഞ്ജിതയിൽ നിന്നാണു കഞ്ചാവ് വാങ്ങിയതെന്നും വ്യക്തമായി.
പൊലീസ് രഞ്ജിതയുടെ വീട്ടിൽ പരിശോധന നടത്തിയതിൽ 4 കിലോഗ്രാം കഞ്ചാവു കൂടി കണ്ടെടുത്തു. തുടർന്നു മൂന്നു സ്ത്രീകളുൾപ്പെടെ 5 പേരെ കൂടി അറസ്റ്റ് ചെയ്തു. രഞ്ജിത (26), കൂടല്ലൂർ വടക്കേ രഥവീഥിയിൽ രംഗനാഥന്റെ ഭാര്യ മുരുഗേശ്വരി (47), മകൻ രഞ്ജിത്ത്കുമാർ (24), കൂടല്ലൂർ കല്ലാർമടത്ത് തെരുവിൽ പ്രഭു (38), ഭാര്യ ശിവരഞ്ജനി (27) എന്നിവരാണ് അറസ്റ്റിലായത്.