തൊടുപുഴ സിവിൽ സ്റ്റേഷനിൽ സംഘടനകളുടെ ബോർഡുകൾ തട്ടിയിട്ട് നടക്കാൻ വയ്യ
Mail This Article
തൊടുപുഴ ∙ മിനി സിവിൽ സ്റ്റേഷനിൽ വിവിധ സർവീസ് സംഘടനകളുടെ ബോർഡുകൾ തലങ്ങും വിലങ്ങും നിരത്തിയതോടെ ജീവനക്കാർക്കും വിവിധ ആവശ്യങ്ങൾക്ക് ഇവിടെ എത്തുന്ന പൊതുജനങ്ങൾക്കും ബുദ്ധിമുട്ടായി. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ വിവിധ സംഘടനകൾ സിവിൽ സ്റ്റേഷന്റെ പ്രവേശന കവാടം മുതൽ ഗോവണിക്കു ചുറ്റിലും നടക്കാനുള്ള ഇടനാഴിയിലുമെല്ലാം ബോർഡുകൾ നിരത്തിയതാണ് ജനങ്ങൾക്ക് തടസ്സമായത്. ഇക്കാര്യത്തിൽ ഒരു സംഘടനക്കാരും പിന്നിലല്ല.
തിരക്കേറുമ്പോൾ ആളുകൾ തട്ടി ഇവ ദേഹത്ത് പതിക്കുമോ എന്ന ആശങ്കയും ജനങ്ങൾക്കുണ്ട്. വലിയ ഫ്ലെക്സ് ബോർഡുകൾ കൊണ്ടു വന്ന് ഇവിടെ തലങ്ങും വിലങ്ങും ഭിത്തിയിൽ ചാരി വച്ചിരിക്കുകയാണ്. ഇത് ജനങ്ങൾക്ക് നടക്കാനുള്ള ഭാഗത്തേക്ക് നീക്കി വച്ചിരിക്കുന്നതിനാൽ തിരക്കുള്ള സമയങ്ങളിൽ ജനങ്ങൾക്ക് ഇതുവഴി കടന്നു പോകാൻ തടസ്സം ഉണ്ടാകുന്നുണ്ട്. ഇത് താഴത്തെ നിലയിൽ മാത്രമല്ല മുകളിലെ മൂന്നു നിലകളിലും സംഘടനകൾ ഇത്തരത്തിൽ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
സർക്കാർ ഓഫിസുകളിൽ സംഘടനകൾക്ക് ഭിത്തിയോട് ചേർന്ന് നോട്ടിസ് ബോർഡ് സ്ഥാപിക്കാൻ മാത്രമാണ് അനുമതിയുള്ളത്. എന്നാൽ എല്ലാ സംഘടനകളും ഇത് ലംഘിച്ചാണ് പല ഭാഗത്തും ഫ്ലെക്സുകൾ തന്നെ സ്ഥാപിച്ചിരിക്കുന്നത്. ഏതാനും വർഷം മുൻപ് സർവീസ് സംഘടനകൾ ഇത്തരത്തിൽ ബോർഡ് സ്ഥാപിക്കുന്നതിനാൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ സംബന്ധിച്ച് പരാതികൾ ശക്തമായതിനെ തുടർന്ന് അധികൃതർ ഇടപെട്ട് സിവിൽ സ്റ്റേഷനിലെ എല്ലാ ഫ്ലെക്സുകളും നീക്കം ചെയ്തിരുന്നു.
പിന്നീട് എല്ലായിടത്തും നോട്ടിസ് ബോർഡ് സ്ഥാപിക്കാൻ അനുമതിയും നൽകിയിരുന്നു. എന്നാൽ ഇപ്പോൾ ഇതെല്ലാം കാറ്റിൽ പറത്തി സംഘടനകൾ മത്സരിച്ച് ഫ്ലെക്സുകൾ സ്ഥാപിച്ചതോടെ ജീവനക്കാരും ഇവിടെയെത്തുന്ന പൊതുജനങ്ങളും ബുദ്ധിമുട്ടുകയാണ്.