നെടുങ്കണ്ടം∙ നെടുങ്കണ്ടം കിഴക്കേ കവലയിൽ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിന് മുന്നിൽ സിപിഎം പോഷക സംഘടനയുടെ പന്തൽ. പരാതിയുമായി വ്യാപാര സ്ഥാപന ഉടമകളും നെടുങ്കണ്ടം മർച്ചന്റ് അസോസിയേഷനും. കുമളി മൂന്നാർ സംസ്ഥാന പാതയോരത്തോട് ചേർന്ന് നിയന്ത്രണങ്ങൾ പാലിക്കാതെ പന്തൽ സ്ഥാപിച്ചതിനെതിരെ വ്യാപക പ്രതിഷേധം. അപകട സാധ്യതയുള്ള സ്ഥലത്ത് മാനദണ്ഡം പാലിക്കാതെ സ്ഥാപിച്ച പന്തൽ നീക്കം ചെയ്യാൻ നടപടി വേണമെന്നും ആവശ്യം.
സിപിഎം പോഷക സംഘടനയുടെ പരിപാടിക്കാണ് വലിയ പന്തൽ സജ്ജീകരിച്ചത്. ദിവസങ്ങൾ പിന്നിട്ടതോടെ ഷോപ്പിങ് കോംപ്ലക്സിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനത്തിനു തടസ്സമായതോടെ നെടുങ്കണ്ടം മർച്ചന്റ് അസോസിയേഷൻ നെടുങ്കണ്ടം പഞ്ചായത്ത് സെക്രട്ടറി, നെടുങ്കണ്ടം സിഐ എന്നിവർക്കും പൊതുമരാമത്ത് റോഡ് വിഭാഗത്തിനും പരാതി നൽകി.
നെടുങ്കണ്ടം പഞ്ചായത്തിൽ സമ്മേളനങ്ങളും യോഗങ്ങളും നടത്താൻ നിശ്ചയിച്ചിരിക്കുന്ന വേദി വികസന സമിതി സ്റ്റേജാണ്. എന്നാൽ, കിഴക്കേ കവലയിൽ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിന് മുന്നിൽ തടസ്സം സൃഷ്ടിച്ചാണ് സമ്മേളനപ്പപന്തലുകൾ ആഴ്ചകളോളം സ്ഥാപിക്കുന്നതെന്നാണ് പരാതി. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും മർച്ചന്റ് അസോസിയേഷൻ ആവശ്യപ്പെട്ടു.