അടിമാലി ∙ മാങ്കുളം പഞ്ചായത്തിലെ ആനക്കുളം നോർത്ത് വാർഡിൽ ലൈഫ് പദ്ധതിയിൽ നൽകിയ വീടിനുള്ള അപേക്ഷ തിരസ്കരിക്കപ്പെട്ട നിർധനകുടുംബത്തിനു ജില്ലാ കലക്ടറുടെ ഇടപെടലിനെത്തുടർന്ന് വാസയോഗ്യമായ വീടൊരുങ്ങി. താക്കോൽ കൈമാറ്റം 6ന്. ലൈഫ് ഭവന പദ്ധതിയിൽ വീടിനു വേണ്ടിയുള്ള അപേക്ഷ നൽകി വർഷങ്ങൾ കാത്തിരുന്ന പുതുപറമ്പിൽ അശോക് കുമാറിനും കുടുംബത്തിനുമാണ് അടച്ചുറപ്പുള്ള കോൺക്രീറ്റ് വീട് ഒരുങ്ങിയിരിക്കുന്നത്. പ്ലാസ്റ്റിക് പടുത വലിച്ചുകെട്ടിയ കൂരയ്ക്കുള്ളിൽ വനാതിർത്തിയിൽ കഴിയുന്ന അശോക് കുമാറിന്റെയും കുടുംബത്തിന്റെയും ദയനീയ മുഖം കഴിഞ്ഞ ഒക്ടോബർ 21ലെ മലയാള മനോരമ ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചിരുന്നു.

വനമേഖലയോടു ചേർന്നുള്ള സ്ഥലത്ത് പ്ലാസ്റ്റിക് ഷെഡിലാണ് കുടുംബം കഴിഞ്ഞിരുന്നത്. അശോക് കുമാറിന് 70 ശതമാനം ബധിരത.ഭാര്യ സതി ബധിരയും മൂകയുമാണ്. ഒൻപതിലും നാലിലും പഠിക്കുന്ന 2 മക്കൾ അടങ്ങുന്ന കുടുംബം. കാട്ടാന ശല്യം രൂക്ഷമായ മേഖലയിൽ ആണ് ഇവർ താമസിച്ചിരുന്നത്. വാർത്ത ശ്രദ്ധയിൽപെട്ട ജില്ല കലക്ടർ ഷീബ ജോർജ് ഇക്കാര്യത്തിൽ ഇടപെട്ടു. തുടർന്നുള്ള അന്വേഷണത്തിൽ വീടിനു വേണ്ടി ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട കാത്തിരിപ്പിന് വിരാമമിട്ട് കട്ടപ്പനയിൽ പ്രവർത്തിക്കുന്ന ഹോസ്പിറ്റലർ ബ്രദേഴ്സ്
ഓഫ് സെന്റ് ജോൺസ് ഓഫ് ഗോഡ് ന്റെ ഉടമസ്ഥതയിലുള്ള സെന്റ് ജോൺസ് ആശുപത്രി സൗജന്യമായി വീട് വച്ചു നൽകാൻ കലക്ടർ ഷീബ ജോർജിന്റെ ഇടപെടൽ വഴിയൊരുക്കുകയായിരുന്നു. ഇതോടൊപ്പം മനുഷ്യാവകാശ കമ്മിഷനും വിഷയത്തിൽ ഇടപെട്ടിരുന്നു. 7 ലക്ഷം മുടക്കിയാണ് രണ്ടര മാസം കൊണ്ട് വീടു നിർമാണം പൂർത്തിയാക്കിയത്. 6ന് 11 മണിക്കു നടക്കുന്ന ചടങ്ങിൽ താക്കോൽ കൈമാറ്റം കലക്ടർ നിർവഹിക്കും.