ഒടുവിൽ പിഎസ്‍സിക്കു ബോധോദയം; റാങ്ക് പട്ടിക പുതുക്കാൻ തീരുമാനിച്ചു
Mail This Article
തൊടുപുഴ ∙ മാനദണ്ഡമനുസരിച്ചുള്ള മാർക്ക് ലഭിച്ചിട്ടും ഉദ്യോഗാർഥിയെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയില്ലെന്ന പരാതിയെത്തുടർന്ന് പട്ടിക പുതുക്കാൻ പിഎസ്‍സി തീരുമാനിച്ചു. മനുഷ്യാവകാശ കമ്മിഷൻ ഇടപെടലിന്റെ അടിസ്ഥാനത്തിലാണു നടപടി. നടപടികൾ എത്രയും വേഗം പൂർത്തിയാക്കണമെന്നു കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് പിഎസ്‌സി സെക്രട്ടറിക്കു നിർദേശം നൽകി.
പീരുമേട് ടൈഫോർഡ് എസ്റ്റേറ്റ് സ്വദേശി കപിൽ റാങ്ക് പട്ടികയിൽനിന്നു പുറത്തായ വാർത്ത ‘മനോരമ’യാണു പുറത്തുകൊണ്ടുവന്നത്. 2020 മാർച്ചിലാണു കപിൽ എൽഡി ക്ലാർക്ക് പരീക്ഷയെഴുതിയത്. മലയാളവും തമിഴും അറിയുന്നവർക്കുള്ള പ്രത്യേക തസ്തികയ്ക്കുള്ള പരീക്ഷയാണെഴുതിയത്. കപിലിന് 52 മാർക്ക് ലഭിച്ചു.
മലയാളത്തിന് 44.37 ശതമാനവും തമിഴിന് 67.50 ശതമാനവും മാർക്കുണ്ട്. എന്നിട്ടും പട്ടികയിൽ ഉൾപ്പെട്ടില്ല. സപ്ലിമെന്ററി പട്ടികയിൽനിന്നും പുറത്തായി. കപിലിനെക്കാൾ കുറഞ്ഞ മാർക്ക് ലഭിച്ച 54 പേർ റാങ്ക് ലിസ്റ്റിലുണ്ടെന്നു പരാതിക്കാരനായ മനുഷ്യാവകാശ പ്രവർത്തകൻ ഡോ. ഗിന്നസ് മാടസാമി മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. തുടർന്നാണു നടപടിയുണ്ടായത്.