കാട്ടാനശല്യം: നിരാഹാരമിരുന്ന അരുണിനെ അറസ്റ്റ് ചെയ്തു നീക്കി
Mail This Article
പൂപ്പാറ ∙ കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് പൂപ്പാറയിൽ 8 ദിവസമായി അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ്.അരുണിനെ ആരോഗ്യനില വഷളായതിനെത്തുടർന്നു പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കെ.എസ്.അരുൺ നിരാഹാര സമരം തുടരുമെന്ന് പ്രഖ്യാപിച്ചു.
അരുണിനെ അറസ്റ്റ് ചെയ്തു നീക്കിയതിനു ശേഷം ഡിസിസി ജനറൽ സെക്രട്ടറി എം.പി.ജോസ് നിരാഹാരസമരം ആരംഭിച്ചു. ഡിസിസി പ്രസിഡന്റ് സി.പി.മാത്യു, എം.ജെ.കുര്യൻ, റോയി കെ.പൗലോസ്, സേനാപതി വേണു, കെ.ബി.സെൽവം, ടോണി തോമസ്, ആർ.ബാലൻ പിള്ള, എം.എ.അൻസാരി, കെ.കൃഷ്ണമൂർത്തി, എസ്.വനരാജ് എന്നിവർ പ്രസംഗിച്ചു.
സിപിഐ നേതാവ് സമരപ്പന്തലിൽ
∙ കാട്ടാനശല്യത്തിനു ശാശ്വതപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് പൂപ്പാറയിൽ നിരാഹാരസമരം നടത്തിയ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ്.അരുണിനെ സിപിഐ ജില്ലാ കമ്മിറ്റിയംഗവും ശാന്തൻപാറ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ പി.ടി.മുരുകൻ സമരപ്പന്തലിൽ സന്ദർശിച്ചു.
വന്യമൃഗശല്യം പരിഹരിക്കാൻ വനം വകുപ്പ് വേണ്ടതെല്ലാം ചെയ്യുമെന്നും കോൺഗ്രസ് സമരം അനാവശ്യമാണെന്നുമായിരുന്നു സിപിഐ നേതൃത്വത്തിന്റെ നിലപാട്. കാട്ടാനശല്യം രൂക്ഷമായ ചിന്നക്കനാൽ മേഖലയിൽ നിന്നുൾപ്പെടെ രാഷ്ട്രീയത്തിനതീതമായ പിന്തുണ സമരത്തിനു ലഭിക്കുന്നുണ്ടെന്നാണു കോൺഗ്രസിന്റെ വാദം.
വിശദീകരണം തേടും
∙ പാർട്ടിയുടെ അറിവോടെയല്ല പി.ടി.മുരുകൻ സമരപ്പന്തൽ സന്ദർശിച്ചതെന്നും ഇക്കാര്യത്തിൽ പാർട്ടി അദ്ദേഹത്തോടു വിശദീകരണം തേടുമെന്നും സിപിഐ ജില്ലാ അസി. സെക്രട്ടറി പ്രിൻസ് മാത്യു പറഞ്ഞു.