മൂന്നു കോടി രൂപ മുടക്കി നിർമാണം പൂർത്തിയാക്കി; ഒരുമാസം പിന്നിടും മുൻപേ റോഡിൽ ഗർത്തം
Mail This Article
കഞ്ഞിക്കുഴി ∙ നിർമാണം പൂർത്തിയാക്കി ഒരുമാസം പിന്നിടും മുൻപേ റോഡിൽ ഗർത്തം രൂപപ്പെട്ടു. ആലപ്പുഴ – മധുര സംസ്ഥാന പാതയുടെ ഭാഗമായ ചേലച്ചുവട് – വണ്ണപ്പുറം റോഡിൽ കഞ്ഞിക്കുഴി ടൗണിന്റെ ഹൃദയഭാഗത്ത് കലുങ്കിനോടു ചേർന്നാണ് കഴിഞ്ഞ ദിവസത്തെ മഴയിൽ ഗർത്തം രൂപപ്പെട്ടത്. ഇതോടെ റോഡ് അപകട കെണിയായി. നിർമാണ പ്രവർത്തനങ്ങളിൽ കരാറുകാർ ഉദ്യോഗസ്ഥരുടെ അറിവോടെ നടത്തിയ ക്രമക്കേടാണ് റോഡ് അതിവേഗം തകരാൻ ഇടയാക്കിയതെന്നു പറയുന്നു.
റോഡ് പണി പുരോഗമിക്കുന്ന ഘട്ടത്തിൽ തന്നെ കലുങ്കിനോടു ചേർന്നുള്ള നിർമാണത്തിലെ അശാസ്ത്രീയത നാട്ടുകാർ ശ്രദ്ധയിൽപെടുത്തിയിരുന്നു. എന്നാൽ ഇതു കണക്കിലെടുക്കാത്ത ഉദ്യോഗസ്ഥരും കരാറുകാരും അപാകതകൾ പരിഹരിക്കുന്നതിനു നടപടി സ്വീകരിച്ചിരുന്നില്ല. റോഡ് ഇടിഞ്ഞു താഴ്ന്നതോടെ സമീപത്തെ വ്യാപാരികളും ദുരിതത്തിൽ ആയി. റോഡ് പണിത കരാറുകാരനും ഉദ്യോഗസ്ഥർക്കും എതിരെയും നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. മൂന്നു കോടി രൂപ മുടക്കിയാണ് തള്ളക്കാനം മുതൽ പഴയരിക്കണ്ടം വരെയുള്ള 5 കിലോമീറ്റർ ദൂരത്തെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.