വന്യമൃഗ ഭീതി : നാട്ടുകാർ റോഡ് ഉപരോധിച്ചു
Mail This Article
ഇരട്ടയാർ∙ ജനവാസ മേഖലയിൽ ഭീതി പരത്തുന്ന വന്യമൃഗത്തെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് അടയാളക്കല്ല് പള്ളിപ്പടിയിൽ സൂചനാ സമരമായി നാട്ടുകാർ റോഡ് ഉപരോധിച്ചു. ഇടിഞ്ഞമല, അടയാളക്കല്ല് മേഖലകളിൽ കഴിഞ്ഞ ദിവസം വന്യമൃഗങ്ങളുടെ കാൽപ്പാടുകൾ കണ്ടെത്തിയതോടെ പ്രദേശവാസികൾ ആശങ്കയിലാണ്. സ്ത്രീകളും കുട്ടികളുമെല്ലാം വീട്ടിൽ നിന്നു പുറത്തിറങ്ങാൻ ഭയപ്പെടുകയാണ്. വന്യമൃഗങ്ങളുടെ കാൽപാടുകൾ കണ്ടെത്തിയ സ്ഥലങ്ങളിൽ നാട്ടുകാർ സംഘടിച്ച് രാത്രിയിൽ കാവൽ നിൽക്കുന്നുണ്ട്.
ഇതിനിടെ മൃഗസാന്നിധ്യം സ്ഥിരീകരിച്ച മേഖലകളിൽ വനംവകുപ്പ് 3 ക്യാമറകൾ സ്ഥാപിച്ചു. എന്നാൽ വന്യമൃഗം ഉണ്ടെന്ന് ഉറപ്പായ സാഹചര്യത്തിൽ അതിനെ പിടികൂടാൻ അടിയന്തരമായി കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ദിവസങ്ങളായി ആശങ്ക തുടരുമ്പോഴും കൂട് സ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ അടയാളക്കല്ല്-കൊച്ചുകാമാക്ഷി റോഡ് ഉപരോധിച്ചത്.
അര മണിക്കൂറോളമാണ് റോഡ് ഉപരോധിച്ചത്. അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് നാട്ടുകാർ മുന്നറിയിപ്പു നൽകി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി മാത്യു, പഞ്ചായത്തംഗങ്ങളായ രജനി സജി, ബിൻസി ജോണി എന്നിവരും തങ്കമണി പൊലീസും സ്ഥലത്തെത്തിയിരുന്നു.
ഡീൻ സന്ദർശിച്ചു
ഇരട്ടയാർ∙ വന്യമൃഗ സാന്നിധ്യം സ്ഥിരീകരിച്ച അടയാളക്കല്ല് മേഖലയിൽ ഡീൻ കുര്യാക്കോസ് എംപി സന്ദർശനം നടത്തി. വന്യമൃഗത്തെ നേരിൽകണ്ട അടയാളക്കല്ല് സ്വദേശി സുരേഷിന്റെ മാതാവ് ലീലാമ്മയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ആശങ്ക അകറ്റാൻ അധികാരികൾ തയാറാകണമെന്ന് എംപി ആവശ്യപ്പെട്ടു.