മൂന്നാറിലെ ഹരിത ചെക്പോസ്റ്റുകൾ നോക്കുകുത്തികളായി
Mail This Article
മൂന്നാർ ∙ മൂന്നാറിനെ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ പ്രധാന പ്രവേശന കവാടങ്ങളിൽ സ്ഥാപിച്ച ഹരിത ചെക്പോസ്റ്റുകൾ മാസങ്ങളായി പ്രവർത്തനമാരംഭിച്ചില്ല. പഴയ മൂന്നാർ ഹെഡ് വർക്സ് ഡാം, നേര്യമംഗലം, ആനവിരട്ടി എന്നിവിടങ്ങളിലാണ് കഴിഞ്ഞ നവംബറിൽ മൂന്ന് ഹരിത ചെക് പോസ്റ്റുകൾ സ്ഥാപിച്ചത്. യുഎൻഡിപിയുടെ സാമ്പത്തിക സഹായത്തോടെയാണ് ചെക് പോസ്റ്റുകൾ സ്ഥാപിച്ചത്.
മൂന്നാറിന്റെ പ്രധാന പ്രവേശന കവാടമായ പഴയ മൂന്നാർ വഴിയെത്തുന്നതും മടങ്ങുന്നതുമായ യാത്രക്കാരിൽ നിന്നും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഹരിത കർമസേനാംഗങ്ങളുടെ നേതൃത്വത്തിൽ വാഹനങ്ങൾ തടഞ്ഞ് നിർത്തി ശേഖരിച്ച ശേഷംഇതുവഴി കടന്നു പോകുന്ന ഓരോ വാഹനത്തിൽ നിന്നും പഞ്ചായത്ത് നിശ്ചയിക്കുന്ന തുക ഈടാക്കാനുമായിരുന്നു ലക്ഷ്യം. യാത്രക്കാർ മാലിന്യങ്ങൾ പൊതു ഇടങ്ങളിൽ വലിച്ചെറിയുന്നത് തടഞ്ഞ് മൂന്നാറിന്റെ സൗന്ദര്യം നിലനിർത്തുകയാണ് ലക്ഷ്യമിട്ടത്.
ആറു മാസം മുൻപ് ചെക് പോസ്റ്റുകളുടെ നിർമാണം പൂർത്തികരിച്ചെങ്കിലും ഇവ പഞ്ചായത്തിനോ, ഹരിത കർമസേനകൾക്കോ കൈമാറാൻ യുഎൻഡിപി അധികൃതർ തയാറാകാത്തതാണ് ഇവയുടെ തുടർപ്രവർത്തനം ആരംഭിക്കാൻ കഴിയാത്തതെന്ന് പഞ്ചായത്തധികൃതർ പറഞ്ഞു. യുഎൻഡിപിയും സർക്കാരും തമ്മിലുള്ള കരാർ അവസാനിച്ചതോടെ ചെക് പോസ്റ്റുകളുടെ കാര്യത്തിൽ മറ്റു തുടർ നടപടികളും മാസങ്ങളായി നിലച്ചു.