മലങ്കര ജലാശയത്തിന്റെ വൃഷ്ടിപ്രദേശം കൈമാറൽ: ഇതുവരെ ലഭിച്ച പരാതികൾ നൂറ്റിമുപ്പതിലധികം
Mail This Article
കുടയത്തൂർ∙ മലങ്കര ജലാശയത്തിന്റെ വൃഷ്ടിപ്രദേശം വനം വകുപ്പിന് കൈമാറാനുള്ള നീക്കത്തിനെതിരെ 130ൽ അധികം പരാതികൾ സെറ്റിൽമെന്റ് ഓഫിസർക്ക് ലഭിച്ചു. കൂടാതെ ശുദ്ധജല പദ്ധതികൾ നടത്തുന്ന സംഘങ്ങളുടെയും റസിഡന്റ്സ് അസോസിയേഷന്റെയും പരാതികൾ ലഭിക്കുന്നുണ്ട്. ഏപ്രിൽ 2 ആണ് പരാതി നൽകാനുള്ള അവസാന തീയതി. അറക്കുളം മുതൽ ശങ്കരപ്പിള്ളി വരെയുള്ള 130 ഏക്കർ ജലാശയ തീരത്തെ ഭൂമിയാണു വനം വകുപ്പിന് കൈമാറുന്നത്. ഇതിനിടെ മൂലമറ്റത്തെ പുതിയ വൈദ്യുതി നിലയത്തിന്റെ നിർമാണത്തിന്റെ പഠനം നടക്കുന്നുണ്ട്.
സുവർണ ജൂബിലി പദ്ധതിയായി നിർമിക്കുന്ന മൂലമറ്റത്തെ രണ്ടാം വൈദ്യുതി നിലയം കൂടി പൂർത്തിയാകുന്നതോടെ മലങ്കര ജലാശയത്തിലേക്ക് മൂലമറ്റത്തുനിന്ന് ഇരട്ടി ജലം ഒഴുകിയെത്തും. ഇത് കെട്ടിനിർത്താൻ സംവിധാനമുണ്ടാകില്ലെന്നാണു വിദഗ്ധർ പറയുന്നത്. ഇരട്ടി ജലം ഒഴുകിയെത്തിയാൽ ഇതിന്റെ അളവ് നിയന്ത്രിക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനുമുള്ള പഠനങ്ങൾ തുടങ്ങുന്നതേയുള്ളൂ. മലങ്കര ജലാശയത്തിന്റെ വൃഷ്ടിപ്രദേശം വനം വകുപ്പിന് കൈമാറിയാൽ രണ്ടാം വൈദ്യുതി നിലയത്തിന്റെ പ്രവർത്തനത്തെ ബാധിക്കും. കൂടുതൽ വെള്ളം ജലാശയത്തിൽ ശേഖരിക്കേണ്ടി വന്നാൽ സ്ഥലം വനം വകുപ്പിന് കൈമാറുന്നത് പ്രതിസന്ധിക്കു കാരണമാകുമെന്നും സൂചനയുണ്ട്.
മാത്രമല്ല വീടുകളിലേക്കും കൃഷിഭൂമിയിലേക്കും എത്താൻ മലങ്കര ജലാശയത്തിന്റെ വൃഷ്ടിപ്രദേശത്തുകൂടി മാത്രം കടന്നുപോകാൻ കഴിയുന്നവർക്കും ഇതു ബുദ്ധിമുട്ടാകും. പഞ്ചായത്തും എംവിഐപിയും ചേർന്നാണ് പ്രദേശത്തെ പല റസിഡന്റ്സ് കോളനികളിലേക്കും റോഡ്, പാലം മുതലായവ നിർമിച്ചിട്ടുള്ളത്. ഈ പ്രദേശം വനഭൂമിയായി മാറിയാൽ റോഡിന്റെ അറ്റകുറ്റപ്പണികൾ തടസ്സപ്പെടാൻ സാധ്യതയുണ്ട്. ആശങ്ക പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.