ADVERTISEMENT

തൊടുപുഴ ∙ രണ്ടു മാസത്തിനിടെ, ജില്ലയിൽ എക്സൈസ് റജിസ്റ്റർ ചെയ്തതു 88 എൻഡിപിഎസ് (കഞ്ചാവ്, ലഹരിമരുന്ന് എന്നിവയുമായി ബന്ധപ്പെട്ടവ) കേസുകൾ. മാരക ലഹരിമരുന്നായ എംഡിഎംഎയും എൽഎസ്ഡിയും അടക്കം പിടികൂടിയവയിൽ ഉൾപ്പെടുന്നു. ഇത്തരം കേസുകൾ റജിസ്റ്റർ ചെയ്യാത്ത ഒരു ദിവസവും ഇല്ലെന്ന സ്ഥിതിയായി. അതേസമയം, ലഹരി ഉപയോഗവും വിൽപനയും വ്യാപകമായിട്ടും പലപ്പോഴും പിടിക്കപ്പെടുന്നവരിൽ അന്വേഷണം ഒതുങ്ങുകയാണ്. ഇത്തരം ലഹരി സംഘങ്ങൾക്കു ചില രാഷ്ട്രീയ പാർട്ടി നേതാക്കളുടെ ഒത്താശയുള്ളതായും ആരോപണമുണ്ട്. പരിശോധനകൾ ശക്തമാക്കിയതോടെ, അബ്കാരി കേസുകളുടെ എണ്ണത്തിലും വർധനയുണ്ട്. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ജില്ലയിൽ 157 അബ്കാരി കേസുകളാണ് എക്സൈസ് റജിസ്റ്റർ ചെയ്തത്. അബ്കാരി കേസുകളിൽ 153 പ്രതികളും എൻഡിപിഎസ് കേസുകളിൽ 87 പ്രതികളുമാണ് ഉള്ളത്. 

പഴഞ്ചനായി കഞ്ചാവ് 

കഞ്ചാവും ഹഷിഷ് ഓയിലും കടന്ന് എംഡിഎംഎ പോലുള്ള സിന്തറ്റിക് ലഹരി മരുന്നുകളുടെ ഉപയോഗം യുവാക്കൾക്കിടയിൽ വർധിച്ചു വരുന്നതായി എക്സൈസ് പറയുന്നു. ഒരു ഗ്രാമിനു 4,000 രൂപ വരെ നൽകിയാണ് ഇവ വാങ്ങുന്നതെന്നാണ് വിവരം. എൽഎസ്ഡി സ്റ്റാംപുകളുടെ ഉപയോഗവും കൂടിയിട്ടുണ്ട്. ബെംഗളൂരുവിൽ നിന്നാണ് ഇത്തരം  ലഹരി മരുന്നുകൾ ജില്ലയിലേക്ക് എത്തിക്കുന്നതെന്നാണ് സൂചന. വിനോദസഞ്ചാരികളെ ഉൾപ്പെടെ ലക്ഷ്യമിട്ടാണ് ലഹരിസംഘങ്ങൾ പ്രവർത്തനം വ്യാപിപ്പിക്കുന്നത്. അതേസമയം, വിവിധ മാർഗങ്ങളിലൂടെ ജില്ലയിൽ കഞ്ചാവ് കടത്തും വിൽപനയും തുടരുന്നുമുണ്ട്. നിരോധിത പുകയില ഉൽപന്നങ്ങളും പലയിടങ്ങളിലും സുലഭമാണ്. അതിഥിത്തൊഴിലാളികളെ ലക്ഷ്യമിട്ടും വൻതോതിൽ കഞ്ചാവും മറ്റു ലഹരി വസ്തുക്കളും ജില്ലയിൽ എത്തിക്കുന്നതായാണ് വിവരം.

ഏറെയും യുവാക്കൾ

ലഹരിമരുന്നുകളുമായി പിടിക്കപ്പെടുന്നവരിൽ കൂടുതലും ചെറുപ്പക്കാരാണ്. ഇത്തരം സംഘങ്ങളിൽ യുവതികളും വിദ്യാർഥികളും വരെയുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ പഠിക്കാനായി പോയവരും ഇതിൽ ഉൾപ്പെടുന്നുവെന്ന് അധികൃതർ പറയുന്നു. ലഹരിക്കൊപ്പം കൂടുതൽ പണവു‌ം ലഭിക്കുമെന്നതാണ് യുവാക്കളെ പ്രധാനമായും ഇതിലേക്കു ആകർഷിക്കുന്നത്. 

വീട്ടുകാർ പോലും അറിയാതെ

മക്കൾ ലഹരിമരുന്നിന് അടിമകളാകുന്ന കാര്യം  ഭൂരിപക്ഷം രക്ഷിതാക്കളും അറിയുന്നില്ലെന്നതാണു കാര്യങ്ങൾ  ഗുരുതരമാക്കുന്നത്.  വീട്ടുകാർ പോലും അറിയാതെ ചെറുപ്പക്കാരെ ഇത്തരം വസ്തുക്കളുടെ അടിമകളും വിൽപനക്കാരുമായി മാറ്റുന്നതിൽ പിന്നിൽ പ്രവർത്തിക്കുന്നവർക്കു പ്രത്യേക വൈദഗ്ധ്യമുണ്ടെന്നു എക്സൈസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. വിദ്യാർഥികൾക്കു പുറമേ മാന്യമായ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർ വരെ ഇത്തരം ലഹരിവസ്തുക്കൾ ഉപയോഗിക്കുകയും അതു തുടർന്നുകൊണ്ടുപോകാൻ വിൽപനക്കാരായി മാറുകയും ചെയ്യുന്നുണ്ട്. 

∙ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ജില്ലയിൽ എക്സൈസ് നടത്തിയ പരിശോധനകളിൽ പിടികൂടിയവ:

കോട – 950 ലീറ്റർ
ചാരായം– 47 ലീറ്റർ
വ്യാജമദ്യം–70.2 ലീറ്റർ
ഇന്ത്യൻ നിർമിത വിദേശമദ്യം– 543.93 ലീറ്റർ
ക‍ഞ്ചാവ്– 4.938 കിലോഗ്രാം

കഞ്ചാവ് ചെടി– 22 എണ്ണം
എംഡിഎംഎ–1.631 ഗ്രാം
ചരസ്– 88 ഗ്രാം
ഹഷീഷ് ഓയിൽ–7.386 ഗ്രാം
വാഹനങ്ങൾ–21

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com