തൊടുപുഴ∙ സാമ്പത്തിക വർഷത്തിന്റെ 2022 ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ ജില്ലയിലെ ബാങ്കുകൾ വിതരണം വായ്പയായി ചെയ്തത് 6777.51 കോടി രൂപ. 5205.31 കോടി രൂപ മുൻഗണന വിഭാഗത്തിനും കാർഷിക മേഖലയിൽ 3713.68 കോടി രൂപയും സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് 1069.69 കോടി രൂപയും ഭവന വായ്പ, വിദ്യാഭ്യാസ വായ്പ എന്നിവ ഉൾപ്പെടുന്ന മറ്റ് മുൻഗണന മേഖലയ്ക്ക് 421.94 കോടി രൂപയും മുൻഗണനേതര വായ്പകൾക്കു 1572.20 കോടി രൂപയും വിതരണം ചെയ്തു. 2022 ഡിസംബർ അവസാനം ജില്ലയിലെ ബാങ്കുകളിലെ ആകെ നിക്ഷേപം 10485.81 കോടി രൂപയും മൊത്തം വായ്പ 14060.98 കോടി രൂപയുമാണ്.
ജില്ലയിലെ വായ്പ നിക്ഷേപ അനുപാതം 134.10% എന്നത് സംസ്ഥാനത്തുതന്നെ ഏറ്റവും ഉയർന്ന ശരാശരിയാണിത്. ജില്ലാതല ബാങ്കിങ് അവലോകന സമിതിയാണ് വായ്പ വിശകലനം ചെയ്തത്. തൊടുപുഴ പേൾ റോയൽ ഹോട്ടലിൽ നടന്ന യോഗത്തിൽ ഡപ്യൂട്ടി കലക്ടർ ജോളി ജോസഫ് അധ്യക്ഷത വഹിച്ചു. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ കോട്ടയം മേഖല ഡപ്യൂട്ടി റീജനൽ ഹെഡ് സിജോ ജോർജ് പ്രസംഗിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്റ് ജനറൽ മാനേജർ പി.അശോക് പി ബാങ്കുകളുടെ ആകെയുള്ള പ്രവർത്തനങ്ങളെയും നബാർഡ് ഡിഡിഎം അജീഷ് ബാലു കാർഷിക മേഖലയിൽ ബാങ്കുകൾ നൽകിയ വായ്പകളെ കുറിച്ചും അവലോകനം നടത്തി.
2023-24 സാമ്പത്തിക വർഷത്തെ ജില്ലാ വായ്പ നയം ഡപ്യൂട്ടി ജില്ലാ കലക്ടർ ജോളി ജോസഫ് പുറത്തിറക്കി. അടുത്ത സാമ്പത്തിക വർഷം ആകെ 9836.85 കോടി രൂപ വിതരണം ചെയ്യാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അതിൽ 7871.61 കോടി രൂപ മുൻഗണന വിഭാഗത്തിലാണ് . കാർഷിക മേഖലയിൽ 5575.44 കോടി രൂപയും വ്യവസായ മേഖലയിൽ 1403.97 കോടി രൂപയും മറ്റ് മുൻഗണന വിഭാഗത്തിൽ 892.20 കോടി രൂപയും മുൻഗണനേതര വായ്പ വിഭാഗത്തിൽ 1965.24 കോടി രൂപയും വിതരണം ചെയ്യാനാണ് പദ്ധതി .
-