വഴിവിളക്കുകൾ ഇല്ല നടപ്പാലം ഇരുട്ടിൽ
Mail This Article
തൊടുപുഴ∙ സന്ധ്യയായാൽ നഗരമധ്യത്തിലെ പഴയ പാലത്തോടു ചേർന്നുള്ള നടപ്പാലത്തിലൂടെ പോകണമെങ്കിൽ ടോർച്ച് കരുതണം. ഇവിടെ കാൽനട യാത്രക്കാർക്കായി വഴി വിളക്കുകളില്ലാത്തതാണ് നഗരവാസികളെ ദുരിതത്തിലാക്കുന്നത്. നടപ്പാലത്തിലൂടെ പോകുന്നവർക്കായി പാലത്തിന്റെ മധ്യഭാഗത്തായി ഇരു വശങ്ങളിലും രണ്ട് ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് യഥാസമയം തെളിയിക്കാത്തതാണ് പ്രധാന പ്രശ്നം. ഈ ലൈറ്റുകൾ തെളിയുന്നത് ഏഴരയാകുമ്പോഴാണെന്നാണ് യാത്രക്കാരുടെ പരാതി.
സന്ധ്യയാകുമ്പോൾ നടപ്പാലത്തിലൂടെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഒട്ടേറെ സ്ത്രീകളും പെൺകുട്ടികളും ഇതിലൂടെ നടന്നു പോകുന്നുണ്ട്. നടപ്പാലത്തിലൂടെ എതിർദിശയിൽ നിന്ന് വരുന്നവരെ കാണാനും കഴിയാത്ത സ്ഥിതിയാണ്. ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ നൂറു കണക്കിനു ജനങ്ങൾ ഇരു വശത്തേക്കും സഞ്ചരിക്കുന്ന നടപ്പാലത്തിലൂടെ പോകുന്ന സ്ത്രീകളെയും പെൺകുട്ടികളെയും നേരെ സാമൂഹിക വിരുദ്ധർ ഉപദ്രവിക്കുന്നതായും പരാതി ഉയർന്നിരുന്നു.
ഇതെ തുടർന്നാണ് പാലത്തിന്റെ നടുഭാഗത്തായി രണ്ട് ലൈറ്റുകൾ സ്വകാര്യ സ്ഥാപനത്തിന്റെ സഹായത്തോടെ സ്ഥാപിച്ചത്. പഴയ പാലത്തിലും മൂപ്പിൽക്കടവ് പാലത്തിലും ഇരുവശത്തും വഴി വിളക്കുകൾ സ്ഥാപിക്കണമെന്ന ആവശ്യത്തിനു ഏറെ നാളത്തെ പഴക്കമുണ്ട്. അതേ സമയം നഗരത്തിലെ രണ്ട് പാലങ്ങളിലും ഇരു വശത്തും വഴി വിളക്കുകൾ സ്ഥാപിക്കാൻ പൊതുമരാമത്ത് അധികൃതരോട് അനുമതി തേടിയെങ്കിലും ലഭിച്ചിട്ടില്ലെന്നു നഗരസഭ ചെയർമാൻ സനീഷ് ജോർജ് പറഞ്ഞു.