ADVERTISEMENT

കട്ടപ്പന ∙ കാമാക്ഷി, ഇരട്ടയാർ പഞ്ചായത്തുകൾക്കു പിന്നാലെ നഗരസഭാ പരിധിയിലും പുലിയുടെ സാന്നിധ്യം. നഗരസഭയുടെ പത്താം വാർഡിൽപെട്ട വെട്ടിക്കുഴക്കവല പഞ്ഞിക്കാട്ടിൽ റെജിയുടെ കൃഷിയിടത്തിലാണ് പുലിയുടെ കാൽപാടുകൾ വ്യാപകമായി കണ്ടത്. ഏലത്തോട്ടത്തിൽ പണിക്കെത്തിയ തൊഴിലാളികളാണ് കൃഷിയിടത്തിൽ പലയിടങ്ങളിലായി കാൽപാടുകൾ കണ്ടത്.

തുടർന്ന് വാർഡ് കൗൺസിലർ സിജു ചക്കുംമൂട്ടിലിന്റെ നേതൃത്വത്തിൽ നാട്ടുകാർ കൃഷിയിടത്തിൽ തിരച്ചിൽ നടത്തി. വിവരമറിഞ്ഞ് വനപാലകരും സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയുടെ കാൽപാടുകളാണെന്നാണ് വനപാലകരുടെ പ്രാഥമിക നിഗമനം. 10 സെന്റീമീറ്റർ നീളവും 8 സെന്റീമീറ്റർ വീതിയുമുള്ള പഗ് മാർക്ക് ശേഖരിച്ച് തേക്കടി കടുവാ സങ്കേതത്തിലെ റിസർച് വിഭാഗത്തിലേക്ക് അയച്ചുനൽകി ഇതിൽ വ്യക്തത വരുത്തുമെന്ന് വനപാലകർ അറിയിച്ചു.

കടുവയെ കണ്ടെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച വിഡിയോയിലെ ഡമ്മിക്കടുവ.
കടുവയെ കണ്ടെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച വിഡിയോയിലെ ഡമ്മിക്കടുവ.

ഡമ്മിക്കടുവയെ ചിത്രീകരിച്ച് വിഡിയോ ഇറക്കിയവർക്കെതിരെ നടപടി  

കട്ടപ്പന ∙ വെട്ടിക്കുഴക്കവലയിൽ പുലിയുടെ കാൽപാടുകൾ കണ്ട സ്ഥലത്ത് തിരച്ചിൽ നടത്തുന്നതിനിടെ ഇതിനടുത്തു കടുവയെ കണ്ടെന്നു വ്യക്തമാക്കി ഡമ്മിക്കടുവയെ കൃഷിയിടത്തിൽ വച്ചു വിഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച് ആശങ്ക സൃഷ്ടിച്ചവർക്കെതിരെ നിയമ നടപടിക്കൊരുങ്ങി വനം വകുപ്പ്.

നഗരസഭാ പരിധിയിലെ വെട്ടിക്കുഴക്കവലയിലെ കൃഷിയിടത്തിൽ പുലിയുടെ കാൽപാടുകൾ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കട്ടപ്പന സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ പി.കെ.സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധനയ്ക്ക് എത്തിയത്.

ഇവിടെ കാൽപാടുകൾ വ്യാപകമായി കാണുകയും പരിശോധിക്കുകയും ചെയ്യുന്നതിനിടെയാണ് ഇതിനു സമീപത്തായി കടുവയെ കണ്ടെന്നു വ്യക്തമാക്കിക്കൊണ്ട് വിഡിയോ ദൃശ്യം ചിലരുടെ മൊബൈൽ ഫോണുകളിലേക്ക് എത്തിയത്. കൃഷിയിടത്തിലൂടെ മൊബൈൽ ക്യാമറയിൽ വിഡിയോ ചിത്രീകരിച്ച് ഒരാൾ നടക്കുന്നതും കുറച്ചുദൂരം പിന്നിടുമ്പോൾ ഒരു മരച്ചുവട്ടിൽ തിരിഞ്ഞിരിക്കുന്ന കടുവയുടെ അടുത്ത് എത്തുന്നതുമാണു ദൃശ്യം.

ഏതാനും സെക്കൻഡ് മാത്രമാണ് കടുവയുടെ ദൃശ്യം ഇതിലുള്ളത്. വനപാലകർ ഉന്നത ഉദ്യോഗസ്ഥർക്ക് അറിയിപ്പ് നൽകുകയും തുടർ നടപടികൾ കൈക്കൊള്ളാനുള്ള മുന്നൊരുക്കം ആരംഭിക്കുകയും ചെയ്തു. ഇതിനിടെയാണ് ഒരാൾ വിളിച്ച് തമാശയ്ക്ക് ചിത്രീകരിച്ച വിഡിയോ ആണെന്ന് അറിയിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com