കട്ടപ്പന∙ഹരിതകർമ സേനാംഗങ്ങൾക്കുള്ള അഗ്നിരക്ഷാ അവബോധ ക്ലാസിനു ശേഷം ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയ യുവതിക്ക് അഗ്നിരക്ഷാ സേനാംഗങ്ങളുടെ അവസരോചിത ഇടപെടലിലൂടെ ജീവൻ തിരിച്ചുകിട്ടി. കാഞ്ചിയാർ പഞ്ചായത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കായി സംഘടിപ്പിച്ച ക്ലാസിനു ശേഷം ഇന്നലെ ഉച്ചയോടെയാണ് സംഭവം.
കട്ടപ്പന അഗ്നിരക്ഷാ നിലയത്തിലെ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫിസർമാരായ ആർ.അനു, വിഷ്ണു മോഹൻ, ഡ്രൈവർ ജ്യോതികുമാർ എന്നിവരാണ് കാഞ്ചിയാർ പള്ളിക്കവലയിൽ നടന്ന ക്ലാസിന് നേതൃത്വം നൽകിയത്. പള്ളത്തുവയൽ മെറിനയുടെ (36) തൊണ്ടയിലാണ് ഭക്ഷണം കുടുങ്ങിയത്. ശ്വാസം കിട്ടാതെ ഇവർ വിഷമിക്കുന്നതു കണ്ടതോടെ സേനാംഗങ്ങൾ രക്ഷകരായി ഓടിയെത്തി. ഭക്ഷണം ശ്വാസനാളത്തിൽ കുരുങ്ങി വായു സഞ്ചാരത്തിന് തടസ്സമുണ്ടാകുമ്പോൾ നൽകുന്ന പ്രഥമ ശുശ്രൂഷ ഉടനെ നൽകി.
തോൾപ്പലകയിൽ അടിക്കുകയും പ്രത്യേക രീതിയിൽ വയറിൽ 5 തവണ അമർത്തുകയും ചെയ്താണ് പ്രഥമ ശുശ്രൂഷ നൽകിയത്. ഇതോടെ യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. തുടർന്ന് കട്ടപ്പന താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തി. ഡോക്ടറുടെ നിർദേശപ്രകാരം എക്സ്റേ എടുത്ത് തൊണ്ടയിൽ കുരുങ്ങിയ ഭക്ഷണം ഒഴിവായെന്നു സ്ഥിരീകരിച്ചു. തുടർന്ന് വെള്ളം കുടിക്കുകയും ചെയ്തു. യഥാസമയം പ്രഥമ ശുശ്രൂഷ നൽകാനായതിനാലാണ് യുവതിയുടെ ജീവൻ രക്ഷിക്കാനായത്.