ADVERTISEMENT

അടിമാലി ∙ കൊന്നത്തടി പഞ്ചായത്ത് സ്കൂളിന് സമീപം പ്രളയത്തിൽ തകർന്ന റോഡിന്റെ പുനർ നിർമാണം വൈകുന്നു. ഒളിംപ്യൻ കെ.എം. ബീനാമോളിന്റെ നാമധേയത്തിലുള്ള പണിക്കൻകുടി– കൊമ്പൊടിഞ്ഞാൽ റോഡിന്റെ ഭാഗമാണിത്. 2018 ലെ പ്രളയത്തിലാണ് റോഡിൽ 50 മീറ്ററോളം നീളത്തിൽ റോഡ് ഇടിഞ്ഞു താഴ്ന്നത്. നിർമാണ ജോലികൾ ആരംഭിക്കുന്നതിനു മുൻപായി അടുത്ത വർഷം വീണ്ടും ഇവിടെ റോഡ് തകർന്നു. ഇതോടെ ഇതുവഴിയുള്ള ബസ് ഗതാഗതം ഉൾപ്പെടെ നിലച്ചു.

റോഡു ഉയർത്തി നിർമിക്കുന്നതിനു നടപടി സ്വീകരിക്കുമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തിയതോടെ ജനപ്രതിനിധികൾ ഇടപെട്ടു. തുടർന്ന് പൊതുമരാമത്ത് വകുപ്പ് റോഡ് സന്ദർശിക്കുകയും റോഡ് ഉയർ‌ത്തി നിർമിക്കുന്നതിന് എസ്റ്റിമേറ്റ് തയാറാക്കുകയും ചെയ്തിരുന്നു. 3 കോടിയോളം രൂപ നിർമാണ ജോലികൾക്ക് അനുവദിച്ചതായി ജന പ്രതിനിധികളും മറ്റും അറിയിച്ചെങ്കിലും അനന്തര നടപടികൾ ചുവപ്പുനാടയിൽ വിശ്രമിക്കുകയാണ്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം ദുരിതമായി മാറുകയാണ്.

കാലവർഷത്തിന് മുൻപ് റോഡു നിർമാണത്തിന് നടപടി സ്വീകരിച്ചില്ലെങ്കിൽ ഇതുവഴിയുള്ള ഗതാഗതം നിലയ്ക്കും എന്ന സാഹചര്യമാണുള്ളത്. പണിക്കൻകുടി, മുനിയറ തിങ്കൾക്കാട്, കൊമ്പൊടിഞ്ഞാൽ മേഖലകളിൽ നിന്നുള്ളവർക്ക് പഞ്ചായത്ത് ആസ്ഥാനവുമായി ബന്ധപ്പെടുന്നതിനുള്ള ദൂരം കുറഞ്ഞ റോഡാണിത്. ഇതോടൊപ്പം പണിക്കൻകുടിയെ പൊന്മുടി, വെള്ളത്തൂവൽ, മുതിരപ്പുഴ, കല്ലാർകുട്ടി മേഖലകളുമായി കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കുന്ന റോഡാണിത്. ഇത്തരം സാഹചര്യത്തിൽ റോഡിന്റെ ശോചനീയാവസ്ഥ നിർമാണത്തിന് അടിയന്തര നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയാറാകണം എന്ന ആവശ്യം ശക്തമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com