ഗൃഹനാഥന്റെ കണ്ണിൽ മുളക് സ്പ്രേയടിച്ച് മൂന്നംഗ സംഘത്തിന്റെ ആക്രമണം
Mail This Article
നെടുങ്കണ്ടം ∙ മുൻ വൈരാഗ്യത്തെ തുടർന്ന് ഗൃഹനാഥന്റെ കണ്ണിൽ മുളക് സ്പ്രേയടിച്ച് മൂന്നംഗ സംഘത്തിന്റെ ആക്രമണം. ഗൃഹനാഥനെ ആക്രമിക്കുന്നതിനിടെ തടയാനെത്തിയ വീട്ടമ്മയെയും സംഘം ആക്രമിച്ചു. ശനിയാഴ്ച രാത്രി 9.30 കോമ്പയാർ പാലാറിലാണ് പെരുമ്പുഴയിൽ പി.ടി.ശ്രീകുമാറിനു (57) നേരെ അതിക്രമമുണ്ടായത്. ശ്രീകുമാർ സ്വയം സഹായ സംഘം സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്നയാളാണ്.
സമീപകാലത്ത് പ്രദേശത്ത് നടന്ന തർക്കത്തിൽ രണ്ടു കൂട്ടരെ പിടിച്ചുമാറ്റി വിട്ടിരുന്നു. ഇതിൽ ഒരു വിഭാഗം ശ്രീകുമാറിനെ ആക്രമിക്കുമെന്ന ഭീഷണി ഉയർത്തി. ശനിയാഴ്ച രാത്രി സ്വയം സഹായ സംഘത്തിലെ യോഗം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്കിലെത്തിയ ആൾ ആനക്കല്ലിലേക്കു പോകുന്ന വഴി ചോദിച്ച് വാഹനം നിർത്തി.
വഴി പറഞ്ഞ് നൽകുന്നതിനിടെ പിന്നിലൂടെ എത്തിയ അക്രമി സംഘം കണ്ണിലേക്കു കുരുമുളക് സ്പ്രേ അടിച്ചു. തുടർന്ന് നടന്ന അതിക്രമത്തിൽ ഹെൽമറ്റ് കൊണ്ടു തലയ്ക്കടിച്ചു. ശ്രീകുമാർ അലറിക്കരഞ്ഞതോടെ ഭാര്യ വിജി ഓടിയെത്തി. ഭർത്താവിനെ ആക്രമിക്കുന്നത് തടഞ്ഞതോടെ വിജിയെ അക്രമി സംഘം ചവിട്ടി വീഴ്ത്തി.
ഇരുവരുടെയും കരച്ചിൽ കേട്ടെത്തിയ പ്രദേശവാസികളാണ് ശ്രീകുമാറിനെ ആശുപത്രിയിൽ എത്തിച്ചത്. പരുക്കേറ്റ ശ്രീകുമാർ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമി സംഘത്തെക്കുറിച്ച് വിവരം ലഭിച്ചതായും സംഭവത്തിൽ കേസെടുത്തതായും നെടുങ്കണ്ടം പൊലീസ് അറിയിച്ചു.