കാട്ടുപോത്ത് ഗ്രാമത്തിൽ ചുറ്റിക്കറങ്ങുന്നു
Mail This Article
മറയൂർ ∙ കാട്ടുപോത്ത് ഗ്രാമത്തിനുള്ളിൽ ചുറ്റിക്കറങ്ങുന്നു, പുറത്തിറങ്ങാൻ കഴിയാതെ ജനങ്ങൾ. ഇന്നലെ രാവിലെ ആറുമണിയോടെ ആനക്കാൽ പെട്ടി ചാനൽമേട് ഭാഗത്ത് വീടിന് സമീപവും റോഡിലൂടെയും കാട്ടുപോത്ത് നടന്നത് ഭീതി പരത്തി. കാട്ടുപോത്തിനെ കണ്ട് ജനങ്ങൾ വീടിനു പുറത്തിറങ്ങാതെ കഴിയുകയായിരുന്നു.
പ്രദേശത്ത് വർഷങ്ങളായി കാട്ടുപോത്ത് കരിമ്പ് തോട്ടങ്ങളിലും മറ്റ് കൃഷിത്തോട്ടങ്ങളിലും കയറിയിറങ്ങുന്നുണ്ടെങ്കിലും വനംവകുപ്പ് തടയാൻ നടപടി സ്വീകരിക്കുന്നില്ലെന്ന ആരോപണമുണ്ട്. ചാനൽമേട്ടിൽ മണികണ്ഠന്റെ പറമ്പിൽ വാഴ, തെങ്ങ്, തീറ്റപുല്ലും രാത്രി മുഴുവനും തിന്നുതീർത്ത ഒറ്റയാൻ കാട്ടുപോത്ത് രാവിലെയാണ് വീടിന് സമീപം ഗ്രാമത്തിനുള്ളിൽ ഇറങ്ങി റോഡിലൂടെ നടന്നത്.
കാട്ടുപോത്ത് ഇറങ്ങിയത് അറിഞ്ഞ ഗ്രാമവാസികൾ വീടിന് പുറത്തിറങ്ങാൻ ഭയന്ന് മണിക്കൂറോളം വീടിനുള്ളിലാണ് കഴിഞ്ഞിരുന്നത്. പിന്നീട് കാട്ടുപോത്ത് വനത്തിനുള്ളിലേക്ക് പോയശേഷമാണ് ജനങ്ങൾക്ക് ആശ്വാസമായത്. സ്ഥിരമായി ഇറങ്ങുന്ന കാട്ടുപോത്തിനെ അടിയന്തരമായി കാട് കയറ്റി പുറത്തിറങ്ങാതെ നടപടി സ്വീകരിക്കണം എന്നാണ് പ്രദേശവാസികൾ പറയുന്നത്.