മൂന്നാർ ∙ നല്ലതണ്ണി കല്ലാറിൽ നിർമിക്കുന്ന സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റിനെതിരെ സമരവുമായി തോട്ടം തൊഴിലാളികൾ രംഗത്ത്. ഇന്നലെ രാവിലെ നിർമാണ സാമഗ്രികളുമായി വന്ന വാഹനങ്ങൾ തൊഴിലാളികൾ തടഞ്ഞ് മടക്കി അയച്ചു. മൂന്നാർ പഞ്ചായത്തും ശുചിത്വമിഷനും ചേർന്നാണ് കല്ലാറിലെ പഞ്ചായത്ത് മാലിന്യ സംസ്കരണ പ്ലാന്റിൽ മൂന്നു കോടി രൂപ ചെലവിൽ പുതിയ ട്രീറ്റ്മെന്റ് പ്ലാന്റ് നിർമിക്കുന്നത്. മൂന്നാർ മേഖലയിലെ ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോംസ്റ്റേകൾ, തൊഴിലാളി ലയങ്ങൾ എന്നിവിടങ്ങളിലെ ശുചിമുറി മാലിന്യം വാഹനത്തിലെത്തി ശേഖരിച്ച് പ്ലാന്റിലെത്തിച്ച് ശുദ്ധീകരിച്ച് ശുദ്ധജലവും ഖരമാലിന്യം ജൈവവളവുമാക്കുകയാണ് ലക്ഷ്യം
. എന്നാൽ, പ്ലാന്റ് വന്നാൽ ശുദ്ധജലത്തിൽ ശുചിമുറി മാലിന്യം കലരുമെന്നും പ്രദേശത്ത് ദുർഗന്ധം പരക്കുമെന്നും ആരോപിച്ചാണ് തൊഴിലാളികൾ സമരം ചെയ്തത്. പഞ്ചായത്ത് അധികൃതരും പൊലീസും തൊഴിലാളികളുമായി ചർച്ച നടത്തിയെങ്കിലും സമരത്തിൽ നിന്നു പിൻമാറാതിരുന്നതോടെ നിർമാണ സാമഗ്രികളുമായി എത്തിയ വാഹനങ്ങൾ മടക്കി അയച്ചു. മൂന്നാറിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്നു പുഴയിലേക്ക് ശുചിമുറി മാലിന്യങ്ങൾ ഒഴുക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ശുചിത്വമിഷന്റെ സഹായത്തോടെ സർക്കാരിന്റെ നൂറു ദിന കർമപദ്ധതിയിൽ പെടുത്തി സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമാണം ആരംഭിച്ചത്.
പ്രവീണ രവികുമാർ, മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് :വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിന് ഏറ്റവും അത്യാവശ്യമുള്ള സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റിനെതിരെയുള്ള സമരം അനാവശ്യമാണ്. ചിലർ തോട്ടം തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതിഷേധം നടത്തുന്നത്.തൊഴിലാളി ലയങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നുള്ള ശുചിമുറി മാലിന്യങ്ങൾ പുഴയിലേക്ക് ഒഴുക്കുന്നത് തടയുകയാണ് ലക്ഷ്യമിടുന്നത്. എല്ലാ പട്ടണങ്ങളിലുമുള്ള ഫ്ലാറ്റുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലേതിന് സമാനമായ പ്ലാന്റാണ് കല്ലാറിൽ നിർമിക്കുന്നത്.പൊതു ജനങ്ങൾക്കോ പ്രകൃതിക്കോ ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടുകൾ പ്ലാന്റ് വരുന്നതു കൊണ്ട് ഉണ്ടാകില്ല.
മാലിന്യം നിറച്ച ലോറികൾ ഉപേക്ഷിച്ച് പ്രതിഷേധം

മൂന്നാർ ∙ സംസ്കരണ പ്ലാന്റിലേക്കുള്ള കൊണ്ടുപോകുന്നതിനിടെ തൊഴിലാളികൾ തടഞ്ഞതിനെത്തുടർന്ന്, മാലിന്യം നിറച്ച ലോറികൾ കെഡിഎച്ച്പി കമ്പനിയുടെ റീജനൽ ഓഫിസിനു മുന്നിൽ ഉപേക്ഷിച്ചു. ടൗണിലും പരിസരങ്ങളിലും നിന്ന് ശേഖരിച്ച മാലിന്യവുമായി നല്ലതണ്ണി കല്ലാറിലെ സംസ്കരണ പ്ലാന്റിലേക്ക് പോയ മൂന്നു ലോറികളാണ് കെഡിഎച്ച്പി കമ്പനിയുടെ ടൗണിലെ റീജനൽ ഓഫിസിനു മുൻപിൽ ഉപേക്ഷിച്ചത്.
മാലിന്യങ്ങൾ പ്ലാന്റിലേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് തൊഴിലാളികൾ ഉറച്ച നിലപാടെടുത്തതോടെയാണ് പഞ്ചായത്തധികൃതർ പ്രതിഷേധസൂചകമായി ലോറികൾ ഉപേക്ഷിച്ചത്. മണിക്കൂറുകൾക്കു ശേഷം കമ്പനി അധികൃതർ പഞ്ചായത്ത് ഭരണസമിതിയുമായി ചർച്ച നടത്തി, മാലിന്യ ലോറികൾ തൊഴിലാളികൾ തടയില്ലെന്ന് ഉറപ്പു നൽകിയതോടെയാണ് മാറ്റി കല്ലാറിലെത്തിച്ചത്. 2003ൽ അന്നത്തെ ടാറ്റാ ടീ കമ്പനി പഞ്ചായത്തിന് വിട്ടുകൊടുത്ത നല്ലതണ്ണി കല്ലാറിലെ ഭൂമിയിലാണ് പഞ്ചായത്ത് വക മാലിന്യ സംസ്കരണ പ്ലാന്റ് പ്രവർത്തിക്കുന്നത്.