രണ്ട് ക്ഷേത്രങ്ങളിൽ പട്ടാപ്പകൽ വീണ്ടും മോഷണം
Mail This Article
തൊടുപുഴ ∙ നഗരത്തിൽ രണ്ട് ക്ഷേത്രങ്ങളിൽ ഒരു മാസത്തിനിടെ പട്ടാപ്പകൽ വീണ്ടും മോഷണം. ആനക്കൂട് മുല്ലയ്ക്കൽ ധർമ ശാസ്താ ക്ഷേത്രത്തിൽ കയറിയ മോഷ്ടാവ് ഓഫിസിനുള്ളിൽ നിന്ന് താക്കോലെടുത്ത് കാണിക്ക വഞ്ചി തുറന്ന് മോഷണം നടത്തി. വെങ്ങല്ലൂർ നടയിൽകാവ് ക്ഷേത്രത്തിൽ കയറി കാണിക്ക വഞ്ചി അടിച്ചു തകർക്കാൻ ശ്രമിച്ചെങ്കിലും പണം മോഷ്ടിക്കാനായില്ല. ഇന്നലെ ഉച്ചയോടെയാണ് രണ്ട് ക്ഷേത്രങ്ങളിലും മോഷ്ടാവ് കയറിയത്.
ഒരു മാസം മുൻപാണ് ആനക്കൂട് ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തി തുറന്ന് മോഷണം നടത്തിയത്. അന്നും നടയിൽകാവ് ക്ഷേത്രത്തിൽ മോഷ്ടാവ് എത്തിയിരുന്നു. അന്ന് മോഷണം നടത്തിയയാൾ തന്നെയാണ് ഇന്നലെയും മോഷണം നടത്തിയതെന്ന് സിസിടിവി ദൃശ്യത്തിൽ നിന്ന് വ്യക്തമായതായി ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.
നേരത്തെ മോഷണം നടത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതാണ് ഇന്നലെയും മോഷണം നടക്കാൻ ഇടയാക്കിയതെന്ന് ആരോപണമുണ്ട്. ക്ഷേത്രത്തിൽ കയറിയ മോഷ്ടാവ് തന്നെയാണ് ഒരു മാസം മുൻപ് ഉടുമ്പന്നൂരിൽ സൈക്കിൾ മോഷ്ടിച്ച് കടത്തിയതെന്നും പറയുന്നു. ഇന്നലെ എസ്എച്ച്ഒ വി.സി. വിഷ്ണുകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് ക്ഷേത്രങ്ങളിൽ എത്തി തെളിവുകൾ ശേഖരിച്ച് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.