വ്യാജ രാജിക്കത്ത്: സിപിഎം നാടകം പൊളിഞ്ഞു; പഞ്ചായത്തംഗത്തിന്റെ അംഗത്വം പുനഃസ്ഥാപിച്ചു
Mail This Article
മൂന്നാർ ∙ അവിശ്വാസ പ്രമേയത്തിനിടയിൽ കൂറുമാറിയ സിപിഎം പഞ്ചായത്തംഗത്തിന്റെ പേരിൽ വ്യാജ രാജിക്കത്ത് തയാറാക്കിയ സിപിഎം നാടകം പൊളിഞ്ഞു. റദ്ദാക്കിയ അംഗത്വം പുനഃസ്ഥാപിച്ച് തിരഞ്ഞെടുപ്പു കമ്മിഷൻ ഉത്തരവിട്ടു. മൂന്നാർ പഞ്ചായത്തിലെ 17-ാം വാർഡംഗം സിപിഎമ്മിൽ നിന്നു കൂറുമാറി കോൺഗ്രസിലെത്തിയ വി.ബാലചന്ദ്രന്റെ പഞ്ചായത്തംഗത്വമാണ് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണർ എ.ഷാജഹാൻ പുനഃസ്ഥാപിച്ച് ഉത്തരവിറക്കിയത്.
രാജിക്കത്ത് സാക്ഷ്യപ്പെടുത്തിയ പഴയ മൂന്നാർ ഹൈസ്കൂൾ പ്രഥമാധ്യാപകൻ ലോബിൻ രാജ്, ബാലചന്ദ്രനെ തനിക്കറിയില്ലെന്നും സിപിഎം പ്രവർത്തകരായ രണ്ടുപേർ തയാറാക്കി കൊണ്ടുവന്ന രാജിക്കത്തിൽ താൻ ഒപ്പിടുകയായിരുന്നുവെന്നും മൊഴി നൽകിയിരുന്നു. ബാലചന്ദ്രന്റെ യഥാർഥ ഒപ്പും രാജിക്കത്തിലെ ഒപ്പും വ്യത്യസ്തമാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ കണ്ടെത്തി. തുടർന്നാണ് അംഗത്വം പുനഃസ്ഥാപിച്ച് ഉത്തരവിറക്കിയത്. കഴിഞ്ഞ ഫെബ്രുവരി 22നാണ് മൂന്നാർ പഞ്ചായത്തിൽ എൽഡിഎഫ് ഭരണസമിതിക്കെതിരെ പ്രതിപക്ഷമായ കോൺഗ്രസ് അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നൽകിയത്.
സിപിഎമ്മിൽ നിന്നുള്ള ബാലചന്ദ്രന്റെ പിന്തുണയോടെ ഭരണം പിടിക്കുകയായിരുന്നു ലക്ഷ്യം. 11 മണിക്ക് അവിശ്വാസം പരിഗണിക്കുന്നതിന് തൊട്ടുമുൻപ് ബാലചന്ദ്രന്റെ പേരിൽ അംഗത്വം രാജിവച്ചുകൊണ്ടുള്ള കത്ത് തപാലിൽ പഞ്ചായത്ത് സെക്രട്ടറിക്ക് ലഭിച്ചു. ഇതോടെ ബാലചന്ദ്രന് ചർച്ചയിൽ പങ്കെടുക്കാൻ കഴിയാതെ വരികയും അവിശ്വാസം പരാജയപ്പെടുകയും ചെയ്തു. താൻ രാജിക്കത്ത് നൽകിയിട്ടില്ലെന്നും കത്തിലെ ഒപ്പ് വ്യാജമാണെന്നും കാട്ടി ബാലചന്ദ്രൻ പഞ്ചായത്ത് സെക്രട്ടറി, റിട്ടേണിങ് ഓഫിസർ എന്നിവർക്ക് കത്തു നൽകിയെങ്കിലും പരിഗണിച്ചില്ല.
ഇതെത്തുടർന്നാണ് ബാലചന്ദ്രൻ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. കത്ത് വ്യാജമെന്ന് തെളിഞ്ഞതോടെ ഫെബ്രുവരിയിൽ പരിഗണിക്കാതെ പോയ അവിശ്വാസ പ്രമേയം വീണ്ടും പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. നിലവിൽ കൂറുമാറിയെത്തിയവരടക്കം 11 പേരുടെ പിന്തുണ കോൺഗ്രസിനുണ്ട്. കോൺഗ്രസിൽ നിന്നു കൂറുമാറിയെത്തിയ രണ്ടു പേരടക്കം 10 പേരുടെ പിന്തുണയാണ് പഞ്ചായത്ത് ഭരിക്കുന്ന എൽഡിഎഫിനുള്ളത്.
ഇതോടൊപ്പം, വ്യാജ രാജിക്കത്ത് ആളുടെ സാന്നിധ്യമില്ലാതെ സാക്ഷ്യപ്പെടുത്തിയ പഴയ മൂന്നാർ ഹൈസ്കൂളിലെ പ്രഥമാധ്യാപകൻ എസ്.ലോബിൻ രാജിനെതിരെ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പരാതി നൽകുമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ബാലചന്ദ്രൻ നൽകിയ പരാതിയെ തുടർന്ന് മൂന്നാർ പൊലീസ് ലോബിൻ രാജിനെതിരെ കേസെടുത്തിട്ടുണ്ട്.