പരിശോധനയ്ക്കിടെ പൊലീസ് വാഹനത്തിന്റെ ചില്ല് പൊട്ടിച്ച പ്രതികൾ പിടിയിൽ
Mail This Article
തൊടുപുഴ∙ ലഹരി മരുന്നു വിൽപന നടത്തുന്ന വിവരം അറിഞ്ഞെത്തിയ പൊലീസ് സഞ്ചരിച്ച കാറിന്റെ ചില്ല് വീൽ സ്പാനറിന് എറിഞ്ഞു പൊട്ടിച്ച പ്രതികളെ പിടികൂടി. കാനാപ്പറമ്പിൽ നിസാർ (43), മകൻ വസിം (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒളിവിൽ ആയിരുന്ന ഇവരെ വണ്ണപ്പുറത്തുനിന്ന് ഇന്നലെ രാവിലെയാണ് പിടികൂടിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30ന് ആണ് സംഭവം.
വണ്ണപ്പുറം ബൈപാസ് റോഡിൽ ലഹരി മരുന്നു വിൽപന നടത്തുന്ന വിവരം അറിഞ്ഞാണ് പൊലീസ് എത്തിയത്. എസ്‌ഐ മാർട്ടിൻ ജോസഫും സിവിൽ പൊലീസ് ഓഫിസർ ജോബിൻ ജോസഫുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്. പൊലീസ് ജീപ്പ് സ്ഥലത്ത് ഇല്ലാത്തതിനാൽ ഇവർ കാറിലാണ് എത്തിയത്. പ്രതികളുടെ വാഹനം പരിശോധിക്കുന്നതിനിടെ വാസിം തർക്കം ഉന്നയിക്കുകയും പൊലീസിനെ തള്ളിമാറ്റി വീൽ സ്പാനർ കൊണ്ട് എറിഞ്ഞ് കാറിന്റെ ചില്ല് തകർക്കുകയുമായിരുന്നു. തുടർന്ന് ഇവർ കടന്നുകളഞ്ഞു.
എസ്‌എച്ച്ഒ എച്ച്.എൽ.ഹണി, എസ്‌ഐ മാർട്ടിൻ ജോസഫ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ മുഹമ്മദ് അൻസാർ, വിനോദ്, സിവിൽ പൊലീസ് ഓഫിസർ സുനിൽ കുമാർ,അനീഷ് സത്താർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.