മാങ്കുളത്ത് വൈദ്യുതി മുടക്കം; പ്രതിഷേധം ശക്തം
Mail This Article
അടിമാലി∙ മാങ്കുളത്ത് ശനിയാഴ്ച ഉച്ചയോടെ തടസ്സപ്പെട്ട വൈദ്യുതി ബന്ധം ഇന്നലെയും പുനഃസ്ഥാപിക്കാൻ കഴിയാത്തത് പ്രതിഷേധത്തിനിടയാക്കി. ചിത്തിരപുരത്തുനിന്നാണ് മാങ്കുളത്തേക്ക് വൈദ്യുതി എത്തിക്കുന്നത്. കല്ലാർ മുതൽ വിരിപാറ വരെയുള്ള ദൂരത്തിൽ കൂടുതൽ ഭാഗവും ഏലത്തോട്ടമാണ്.
ഇതോടെ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീഴുന്നതോടെയാണ് മാങ്കുളത്തേക്കുള്ള വൈദ്യുത ബന്ധം തകരാറിലാക്കുന്നത്. ഇതോടൊപ്പം കുരിശുപാറ, പീച്ചാട് മേഖലകളിലും ചിത്തിരപുരത്തുനിന്നാണ് വൈദ്യുതി എത്തുന്നത്. ഇതോടെ മാങ്കുളത്ത് വൈദ്യുത ബന്ധം തകരിലാകുന്നതോടെ ഈ മേഖലയിലും തടസ്സം പതിവാകുകയാണ്.
വൈദ്യുതി തടസ്സത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി മാങ്കുളം ഭാഗത്തേക്കുള്ള വൈദ്യുത ലൈൻ ഭൂഗർഭ കേബിൾ വഴിയാക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. എം.എം.മണി വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ ഇതിനുള്ള നടപടി ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രാബല്യത്തിലാകാത്തത് പ്രതിഷേധത്തിന് ഇടയാക്കുകയാണ്.